ഗുജറാത്തിൽനിന്നും രാജ്യസഭയിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ ജയിപ്പിക്കാൻ സാധിച്ചത് കോൺഗ്രസിന് വലിയ രാഷ്ട്രീയ വിജയമാണെന്ന് നിരീക്ഷണം. ചാണക്യതന്ത്രങ്ങളുടെ ആശാൻ എന്നു ബിജെപി വിശേഷിക്കുന്ന അമിത് ഷായുടെ നീക്കങ്ങള്‍ക്ക് അവരുടെ തട്ടകമായ ഗുജറാത്തിൽതന്നെ തിരിച്ചടി നൽകാൻ സാധിച്ചതു ദേശീയതലത്തിൽ കോൺഗ്രസിന് പുത്തൻ ആത്മവിശ്വാസം നൽകും.
കാലുമാറിയ രണ്ട് കോണ്‍ഗ്രസ് വിമതരുടെ വോട്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കിയതും വിമത ബിജെപി എംഎല്‍എ നളിൻ ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതുമാണു കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കിയത്. പാര്‍ട്ടി നിര്‍ദേശം മറികടന്ന് ജെഡിയു എംഎല്‍എയും പട്ടേലിനെ പിന്തുണച്ചു. ഇദ്ദേഹത്തെ ജെഡിയു പുറത്താക്കി. കോൺഗ്രസ് എംഎൽഎമാരെ ‘ചാക്കിട്ട് പിടിക്കാൻ’ ഇറങ്ങിയ അമിത് ഷായുടെ നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയായി ബിജെപി പാളയത്തിൽ നിന്നും കോൺഗ്രസിന് ലഭിച്ച വോട്ട്.
കോണ്‍ഗ്രസിലെ വിമതനീക്കങ്ങളെ പരോക്ഷമായി പിന്തുണച്ച് അഹമ്മദ് പട്ടേലിന്‍റെ വിജയം തുലാസിലാക്കിയ അമിത് ഷായുടെ കരുനീക്കമാണു തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. ശങ്കര്‍ സിങ് വഗേലയുടെ ചേരിമാറ്റം, പാര്‍ട്ടി എംഎല്‍എമാരെ കോൺഗ്രസ് ബെംഗളരുവിലെത്തിച്ചത്, എന്‍സിപി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചത് തുടങ്ങി സുപ്രധാന സംഭവങ്ങള്‍ക്കുശേഷം, കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഇനിയാരെല്ലാം കൂറുമാറും എന്നതായിരുന്നു വോട്ടെടുപ്പിന്‍റെ മണിക്കൂറുകളില്‍ ചര്‍ച്ചയായത്.
കീശ ചോർന്നു, ബിജെപിക്ക് ക്ഷീണം
കോൺഗ്രസ് എംഎൽഎമാരെ ഒപ്പം നിർത്താൻ എല്ലാ അടവും പയറ്റിയ ബിജെപി സ്വന്തം കളത്തിലുള്ളവരെ ശ്രദ്ധിക്കാൻ വിട്ടുപോയി. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിെജപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് എംഎല്‍എ നളിൻ ഭായ് കൊതാഡിയ കോണ്‍ഗ്രസിന് വോട്ടുചെയ്തത്. സ്വന്തം പാളയത്തിലെ എംഎൽഎ കൂറുമാറുമെന്ന് ബിജെപി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. സമൂഹമാധ്യമത്തിലൂടെയാണു കൂറുമാറി വോട്ടുചെയ്ത വിവരം നളിന്‍ കൊതാടിയ വെളിപ്പെടുത്തിയത്. തന്‍റെ സമുദായത്തിനുവേണ്ടിയാണു വോട്ടുമാറി ചെയ്തതെന്നാണ് എംഎല്‍എയുടെ വിശദീകരണം. തന്റെ സമുദായത്തിനുവേണ്ടി ബിജെപി ഒന്നുംചെയ്തില്ലെന്നും നളിന്‍ കൊതാഡിയ ആരോപിച്ചു.