കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ കലങ്ങി മറിഞ്ഞ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരായ ബിജെപി എം.പിമാരുടെ പാരാമര്‍ശത്തിലാണ് ലോക്സഭയില്‍ ബഹളമുണ്ടായത്. സിപിഎം ബിജെപി എം.പിമാര്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ സഭ തടസപ്പെട്ടു. ബിജെപിയിലെ ദലിത് നേതാക്കള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു രാജ്യസഭയില്‍ ബിജെപി സിപിഎമ്മിനെ നേരിട്ടത്.
ബിജെപി എം.പിമാരായ പ്രഹ്ലാദ് ജോഷിയും മീനാക്ഷി ലേഖിയും ഇന്നലെ ശൂനവേളയില്‍ സിപിഎമ്മിനെതിരെ നടത്തിയ ആരോപണങ്ങളാണ് ഇന്ന് ബഹളത്തിന് ഇടയാക്കിയത്. സിപിഎം ഭീകരസംഘടനയാണെന്നും പിണറായി വിജയന്‍റെ നാട്ടിലാണ് ഏറ്റവും അധികം കൊലപാതകങ്ങള്‍ നടക്കുന്നതെന്നുമായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് പി കരുണാകരന്‍ ആവശ്യപ്പെട്ടു.
സിപിഎം എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എം.പിമാര്‍ വിഷയം ഏറ്റെടുത്ത് പ്രത്യാക്രമണത്തിന് ഒരുങ്ങിയതോടെ ബഹളത്തില്‍ മുങ്ങിയ സഭ ഇരുപതുമിനിറ്റ് നേരത്തേയക്ക് സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളെക്കുറിച്ച് പി കരുണാകരന്‍ സഭയെ അറിയിച്ചു. എന്നാല്‍ പി കരുണാകരനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സിപിഎം എൡ,പിമാര്‍ പരാതിപ്പെട്ടു. രാജ്യസഭയില്‍ ബിജെപി എം.പി വിനയ് സഹസ്രബുദ്ധെയാണ് കേരളത്തിലെ അക്രമസംഭവങ്ങള്‍ ഉന്നയിച്ചത്. ദലിത് വിഭാഗങ്ങളെക്കുറിച്ച് വാചാലരാകുന്ന സിപിഎം ബിജെപിക്കൊപ്പം നില്‍ക്കുന്ന ദലിത് നേതാക്കളെ കൊലപ്പെടുത്തുകയാണെന്ന് സഹസ്രബുദ്ധെ ആരോപിച്ചു. ബിജെപിക്കാര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സഹസ്രബുദ്ധെ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബാസ് നഖ്്വി ആവശ്യപ്പെട്ടു.