മെയ്ഡ് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾക്കു മുന്നിൽ വിദേശ കമ്പനികൾ മുട്ടുമടക്കി തുടങ്ങി. ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ രാജ്യത്തെ പദ്ധതികൾക്ക് കീഴില്‍ അണിനിരക്കാൻ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട്ഫോൺ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ തയാറായി. കഴിഞ്ഞ ഒരു വർഷമായി ചൈനയിലെ മിക്ക കമ്പനികളും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങി മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആപ്പിൾ പോലും ഇന്ത്യയിൽ നിര്‍മാണം തുടങ്ങി.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ, സ്മാർട്ട്ഫോണുകളിൽ 96 ശതമാനവും മെയ്ഡ് ഇന്‍ ഇന്ത്യ ആയിരിക്കുമെന്നാണ് ടെക് വിദഗ്ധർ പ്രവചിക്കുന്നത്. പ്രാദേശിക സ്മാർട്ട്ഫോൺ നിർമാണ നിരക്ക് 2016 ൽ 6.1 ശതമാനമായിരുന്നത് 2019 ൽ 25.8 ശതമാനമായി ഉയരുമെന്നാണ് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഎഐ) റിപ്പോർട്ട്. പ്രാദേശികമായ സോർസിങ്, അസംബ്ലിങ് എന്നിവയിലൂടെ 31,000 കോടി രൂപ സ്വന്തമാക്കാൻ കഴിയും. 2016 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന മൂന്നു മൊബൈൽ ഫോണുകളിൽ രണ്ടെണ്ണവും ആഭ്യന്തര വിപണിയിൽ നിർമിച്ചതു തന്നെയാണ്.
ബാറ്ററി പാക്ക്, നോൺ-ഇലക്ട്രോണിക് ഭാഗങ്ങൾ, ആക്സസറീസ്, പാക്കേജിങ് എല്ലാം ഇവിടെ തന്നെ നിർമിക്കാൻ സാധിക്കും. എന്നിരുന്നാലും ചില പ്രധാന ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ കൂടുതൽ സമയം എടുക്കുമെന്ന വെല്ലുവിളിയുണ്ട്. ഇത് വൈകാതെ മറികടക്കാൻ സാധിക്കും. എസ്കെഡി (സെമി-ഡിക്കിക് ഡൗൺ) പാക്കേജിങ്, അസംബിളിങ് കിറ്റുകളുടെ പ്രതിസന്ധി തീർത്താൽ മാത്രമേ ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനം വളരൂ.