ബെംഗളൂരുവിലെ റിസോട്ടില്‍ കഴിയുന്ന ഗുജറാത്ത് എം.എല്‍.എമാര്‍ ഗുജറാത്തിലേയ്ക്ക് തിരിച്ചുപോകണമെന്ന ആവശ്യമുയര്‍ത്തി രംഗത്ത് വന്നു. കോണ്‍ഗ്രസ്, എംഎൽഎമാരുടെ സംരക്ഷണചുമതല ഏര്‍പ്പിച്ചിരുന്ന കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ.ശിവകുമാറിന്റെ വീടുകളിലും ഒാഫിസുകളിലും ആദായ നികുതിവകുപ്പ് പരിശോധന തുടരുകയാണ്. പരിശോധനക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ണാടകയിലുടനീളം പ്രതിഷേധിച്ചു.
ഡി.കെ ശിവകുമാറിന്റെ മേല്‍നോട്ടത്തില്‍ ഗുജറാത്ത് എം എല്‍ എ മാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന രണ്ടാം ദിവസവും തുടരുന്നു.ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ സ്കൂളിലും അദ്ദേഹവുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട് . വിദേശ കമ്പനികളിലുള്ള മന്ത്രിയുെട നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ ചോദ്യംചെയ്തേക്കും
അതേസമയം ഗുജറാത്തിലേയ്ക്ക് തിരിച്ചുപോകണമെന്ന ആവശ്യവുമായി രാമനഗരയിലെ ഈഗിള്‍ട്ടണ്‍ റിസോട്ടില്‍ കഴിയുന്ന 44 എം എല്‍ എ മാര്‍ രംഗത്തെത്തി. ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. പരിശോധനക്കെതിരെ ബെംഗളൂരു മൗര്യ സര്‍ക്കിളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കര്‍ണാടകയിലെ ആദായ നികുതി വകുപ്പ് ഒാഫിസുകള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. 200 പൊലീസുകാരെയാണ് ഡി കെ ശിവകുമാറിന്റെ ബെംഗളൂരുവിലെ വീടിനുസമീപം വിന്യസിച്ചിരിക്കുന്നത് .
ഗുജറാത്തില്‍ നിന്ന് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേയ്ക്ക് വിജയിപ്പിക്കാന്‍ 44 വോട്ടാണ് കോണ്‍ഗ്രസിന് ആവശ്യം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മന്നോടിയായി ആറ് എം എല്‍ എ മാര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു . ഇതില്‍ മൂന്നുപേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെയാണ് ഗുജറാത്തിലെ 44 എം എല്‍ എ മാരെ കര്‍ണാടകയിലെ റിസോട്ടില്‍ എത്തിച്ചത്. എം എല്‍ എ മാരുടെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചിരുന്നത് ഊര്‍ജമന്ത്രിയായ ഡി കെ ശിവകുമാറിനെയായിരുന്നു.