ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സ്വത്തുകൾ അഞ്ചു വർഷത്തിനിടെ മൂന്നിരട്ടിയായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിരുദധാരിയല്ലെന്നും വ്യക്തമായി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്.
ഗുജറാത്തിൽ നിന്നാണ് ഇരു നേതാക്കളും പത്രിക സമർപ്പിച്ചത്. അമിത് ഷായുടെയും ഭാര്യയുടെയും സ്വത്തുകൾ 34.40 കോടി രൂപയുടേതെന്നാണു സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിൽ 10.38 കോടി രൂപയുടേതു പൈതൃക സ്വത്താണ്.
2012 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കവേ ആകെ സ്വത്ത് 11.15 കോടി രൂപയെന്നാണു കാണിച്ചിരുന്നത്. സ്മൃതി ഇറാനിയുടെ സത്യവാങ്മൂലത്തിൽ ബികോം മൂന്നുവർഷ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നു വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ ഡൽഹി സർവകലാശാലാ ബികോം ബിരുദമെന്നാണു സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്.