സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽകേസിൽ ഗുജറാത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡി.ജി വൻസാരയെ കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് തീരുമാനം. ഇതോടെ കേസിൽനിന്ന് കുറ്റവിമുക്തരാകുന്നവരുടെ എണ്ണംപതിനഞ്ചായി.
2005നവംബറില്‍ അധോലോകബന്ധമുള്ള സൊറാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന കേസിലാണ് കോടതി നടപടി. മതിയായ തെളിവുകളുടെ അഭാവത്തിൽ കുറ്റംചുമത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഗുജറാത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഡി.ജി വൻസാരയെയും, മുൻ ഐപിഎസ് ഓഫീസർ എം.എൻ ദിനേഷിനേയും കുറ്റവിമുക്തരാക്കുകയായിരുന്നു. സംഭവംനടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് വൻസാരെ, സൊറാബുദ്ദീനെ കൊലപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. എന്നാൽ, ഈ ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകൾ കോടതിക്ക് ലഭിച്ചില്ല.
കേസിൽ ഏഴുവർഷം ജയിലിലായിരുന്ന വൻസാരയ്ക്ക് 2015ഫെബ്രുവരിയിലാണ് ജാമ്യംലഭിച്ചത്. ഇതേകേസിൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ മൂന്നുമാസത്തോളം ജയിലിലായിരുന്നു. എന്നാൽ, അമിത്ഷായ്ക്കൊപ്പം, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗോൽപചന്ദ് കതാരിയ, ഗുജറാത്തിലെ പൊലീസ് മേധാവിയായിരുന്ന പി.സി പാണ്ഡെ തുടങ്ങിയവരെ കോടതി മൂന്നുവർഷംമുൻപ് വെറുതേവിട്ടു. സുപ്രിംകോടതിയുടെ നിർദേശപ്രകാരം 2012ലാണ് കേസ്പരിഗണിക്കുന്നത് അഹമ്മദാബാദിൽനിന്നും മുംബൈയിലേക്ക് മാറ്റിയത്.