രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ ആദ്യ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസംഗത്തിൽ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് പറഞ്ഞില്ലെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ചുമതലയേറ്റത് ഇന്ത്യയുടെ രാഷ്ട്രപതിയാണ്, ബിജെപിയുടേതല്ലെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.
എല്ലാവര്‍ക്കും തുല്യനീതിയുള്ള അതിവേഗം വികസിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റണമെന്ന് ആദ്യ പ്രസംഗത്തില്‍ പുതിയ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി പദവി രാജ്യം തന്ന ആദരമാണെന്നും ചുമതലകള്‍ എളിമയോടെ നിറവേറ്റുമെന്നും പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റാം നാഥ് കോവിന്ദ് പറഞ്ഞു. മഹാത്മാ ഗാന്ധി സമാധിയില്‍ പുഷ്പചക്രമര്‍പ്പിച്ചശേഷമാണ് റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തിയത്. മണ്‍കുടിലില്‍ നിന്നും രാഷ്ട്രപതി പദത്തിലേക്കുള്ള ദൈര്‍ഘ്യമേറിയ തന്‍റെ യാത്ര ഇന്ത്യയെന്ന രാജ്യത്തിന്‍റേതുകൂടിയാണെന്ന് റാംനാഥ് കോവിന്ദ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, കള്ളപ്പണവേട്ട, ഭീകരത വിരുദ്ധ നീക്കങ്ങള്‍ എന്നിവ പ്രസംഗത്തില്‍ ഇടം പിടിച്ചു.