ശൗചാലയം നിർമ്മിക്കാൻ പണമില്ലെങ്കിൽ ഭാര്യയെ വിൽക്കൂ എന്ന ഔറംഗബാദ് ജില്ലാ കലക്ടർ കൻവാൽ തനൂജിന്റെ പ്രസ്താവന വിവാദത്തിൽ. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണു 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തനൂജ് വിവാദ പ്രസ്താവന നടത്തിയത്. ഇദ്ദേഹത്തിന്റെ വിവാദ പരാമർശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ശൗചാലയം പണിയാൻ കാശില്ലെന്നു വാദിച്ചയാളോട് പ്രതികരിക്കുമ്പോഴായിരുന്നു തനൂജിന്റെ അതീവ രോഷത്തോടെയുള്ള പരാമർശം. ‘പണമില്ല എന്നതാണ് പ്രശ്നമെങ്കിൽ പോയി നിങ്ങളുടെ ഭാര്യയെ വിൽക്കൂ, ഈ മനോനിലയാണ് നിങ്ങൾക്കെങ്കിൽ പോയി ഭാര്യയെ വിൽക്കൂ’ – തനൂജ് പറഞ്ഞു. വീടുകളിൽ ശുചിമുറി നിർമിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി നടത്തിയ ദീർഷ പ്രഭാഷണത്തിനു ശേഷമാണ് തനൂജ് വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നിന്റെ ഭാഗമായി ശുചിമുറി വേണമെന്നും, ഇവയില്ലാത്തതിനാൽ പല ഗ്രാമങ്ങളിലും സ്ത്രീകൾ മാനഭംഗത്തിനിരയാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നതു വിഡിയോയിലുണ്ട്.
അതേസമയം, തന്റെ പ്രസംഗത്തിലെ ചെറിയൊരു ഭാഗം അടർത്തിമാറ്റി തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് തനൂജ് നൽകുന്ന വിശദീകരണം. ബിഹാറിൽ ആറു ശതമാനം ഗ്രാമങ്ങൾ മാത്രമേ പൊതുസ്ഥലത്തെ മലമൂത്രവിസർജനത്തിൽനിന്നു മുക്തമായിട്ടുള്ളൂ. ഒരു ജില്ലപോലും സമ്പൂർണമായി മുക്തമായിട്ടില്ലെന്ന് ചുരുക്കം.