നെയ്‌ത്തുകാരനും നാട്ടുവൈദ്യനുമായിരുന്ന മൈക്കുലാലിന്റെയും ഫുൽമതിയുടെയും ഒൻപതു മക്കളിൽ ഇളയവനായി 1945 ഒക്‌ടോബർ ഒന്നിനു ജനിച്ച റാം നാഥ് കോവിന്ദ്, ദുരിതങ്ങളുടെ കനൽവഴികളിലൂടെയാണ് ഉയരങ്ങൾ കീഴടക്കിയത്. ദലിത് വിഭാഗത്തിലെ കോലി (കോരിയെന്നും പറയും) സമുദായക്കാരനാണ് അദ്ദേഹം.
റാം നാഥിന് അഞ്ചുവയസ്സുള്ളപ്പോൾ അമ്മയെ നഷ്‌ടപ്പെട്ടു. അടുപ്പിൽനിന്നു കുടിലിനു തീപിടിച്ചാണ് അമ്മ ഫുൽമതി മരിച്ചത്. പിന്നീടു മൈക്കുലാൽ ഏറെ കഷ്‌ടപ്പെട്ടാണ് ഒൻപതു മക്കളെയും വളർത്തിയത്. ചെറിയ കട നടത്തി കിട്ടുന്ന തുച്‌ഛവരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
രുക്‌മിണി, ദുലാരി, ഗോമതി, മോഹൻലാൽ, പാർവതീദേവി, ശിവ്‌ബാലക് റാം, റാം സ്വരൂപ് ഭാരതി, പ്യാരേലാൽ എന്നിവരാണു റാം നാഥ് കോവിന്ദിന്റെ സഹോദരങ്ങൾ. ഇതിൽ റാം സ്വരൂപ് ഭാരതിയും പ്യാരേലാലും മാത്രമാണു ജീവിച്ചിരിക്കുന്നത്.
സംസ്‌കൃതത്തിൽ ‘കോവിന്ദ്’ എന്ന വാക്കിന്റെ അർഥം നെയ്‌ത്തുകാരൻ എന്നാണ്. സമുദായത്തിന്റെ കുലത്തൊഴിലായ നെയ്‌ത്തിൽ ഒതുങ്ങാനായിരുന്നില്ല കോവിന്ദിന്റെ നിയോഗം. ദലിതനായ റാം നാഥിന് അക്കാലത്തു വിദ്യാഭ്യാസം നേടാനായതുതന്നെ വലിയ അദ്ഭുതമാണ്. ഗ്രാമത്തിലെ പരിമിതവും പരിതാപകരവുമായ വിദ്യാഭ്യാസ സൗകര്യങ്ങളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ കോവിന്ദ്, ഉന്നതപഠനം ലക്ഷ്യമിട്ടു കാൻപുരിലെ സഹോദരിയുടെ ഭർത്തൃവീട്ടിലേക്കു താമസം മാറ്റി.
കാൻപുർ ബിഎൻഎസ്‌ഡി ഇന്റർ കോളജിൽനിന്നു പ്ലസ് ടു, ഡിഎവി കോളജിൽനിന്നു ബികോം എന്നിവ പാസായ റാം നാഥ്, ഡിഎവി ലോ കോളജിൽനിന്നു നിയമത്തിൽ ബിരുദവും നേടി. സിവിൽ സർവീസ് പരീക്ഷ പാസായെങ്കിലും ഐഎഎസിനു പകരം അലൈഡ് സർവീസ് ലഭിച്ചതിനാൽ ചേർന്നില്ല. തുടർന്നു ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1977–78 കാലത്തു പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പഴ്‌സനൽ അസിസ്‌റ്റന്റായി ചേർന്നതോടെയാണ് പൊതുരംഗത്തേക്കു കടന്നുവരവ്.
1991ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, പാർട്ടിയുടെയും ആർഎസ്‌എസിന്റെയും ദലിത് മുഖമായി മാറുന്നതാണു പിന്നീടു കണ്ടത്. അഖിലഭാരതീയ കോലി സമാജിന്റെയും ബിജെപിയുടെ ദലിത് മോർച്ചയുടെയും നേതാവായി മാറിയ റാം നാഥ്, ഉത്തർപ്രദേശിൽനിന്നു രണ്ടുവട്ടം രാജ്യസഭാ എംപിയായും ഒടുവിൽ ബിഹാർ ഗവർണറായും സേവനമനുഷ്‌ഠിച്ചു.
ഡൽഹിയിലെ റെയ്‌സിന കുന്നിലെ ചുവപ്പു പരവതാനികൾ വിരിച്ച രാഷ്‌ട്രപതിഭവന്റെ പൂമുഖത്തേക്കു ചുവടുവയ്‌ക്കുമ്പോൾ, സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തതിന്റെ അനുഭവങ്ങളാവും റാം നാഥ് കോവിന്ദിന്റെ കരുത്തും കൈമുതലും.
പ്രിയ ‘ലല്ല’
ഇളയ മകനായതുകൊണ്ടു ലാളനയും വാൽസല്യവും ഏറെ അനുഭവിക്കാൻ റാം നാഥിനു ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നു ജ്യേഷ്‌ഠൻ പ്യാരേലാൽ (75) പറയുന്നു. കൊച്ചുകുട്ടികളെ ഓമനിച്ചു വിളിക്കുന്ന പേരാണു ‘ലല്ല’. റാം നാഥ് ഇപ്പോഴും പ്യാരേലാലിനു ‘ലല്ലാഭയ്യ’ ആണ്. പ്യാരേലാലിന്റെ പിയും എല്ലും ചേർത്ത് ‘പിഎൽ ഭയ്യ’ എന്നു റാം നാഥ് സ്‌നേഹത്തോടെ തിരിച്ചു വിളിക്കും.
പരൗംഖിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ ജിഞ്ചക്കിലാണു പ്യാരേലാലിന്റെ വീട്. ഇവിടെ തുണിക്കട നടത്തുന്നു. റിട്ട. ഡിവിഷനൽ അക്കൗണ്ട്‌സ് ഓഫിസറായ റാം സ്വരൂപ് മധ്യപ്രദേശിലെ ഗുണയിലും. ജൻമനാടായ പരൗംഖിൽ ഇപ്പോൾ അകന്ന ബന്ധുക്കൾ മാത്രമാണുള്ളത്.
സ്‌കൂൾ പഠനത്തിനു റാം നാഥ് കാൻപുരിലേക്കു പോയപ്പോൾ പ്യാരേലാൽ പിതാവ് മൈക്കുലാലിനൊപ്പം ഗ്രാമത്തിൽത്തന്നെ നെയ്‌ത്തും കൃഷിയുമായി കഴിഞ്ഞുകൂടി. കാൻപുരിൽ പഠിക്കുമ്പോഴും സമയം കിട്ടുമ്പോഴെല്ലാം ലല്ലാഭയ്യ വീട്ടിലെത്തുമായിരുന്നുവെന്നു പ്യാരേലാൽ ഓർക്കുന്നു. ‘‘റാം നാഥ് നന്നായി പഠിക്കുമായിരുന്നു. ബഹളങ്ങളില്ലാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവമാണ്. നിയമത്തിനു പഠിക്കുന്ന സമയത്തു ചില്ലറ കടലാസുജോലികൾ ചെയ്‌തു ചെലവിനുള്ള പണം കണ്ടെത്തുമായിരുന്നു.’’ – പ്യാരേലാൽ ഓർമകളിൽ മുഴുകി.
റാം നാഥ് കോവിന്ദിന്റെ ബന്ധുക്കളുടെയെല്ലാം വീട്ടിൽ സ്വീകരണമുറിയിൽത്തന്നെ ഒരു ചിത്രം ഫ്രെയിം ചെയ്‌തു വച്ചിട്ടുണ്ട് – അദ്ദേഹം ബിഹാർ ഗവർണറായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിന്റെ ചിത്രം. താമസിയാതെ മറ്റൊരു ചിത്രംകൂടി അതിനടുത്തു സ്‌ഥാനംപിടിക്കും – തങ്ങളുടെ സ്വന്തം റാം നാഥ് രാഷ്ട്രത്തിന്റെ പ്രഥമപൗരനായി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചിത്രം.
സഹോദരി പാർവതീദേവിയോടാണ് റാം നാഥ് കോവിന്ദിന് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. അഞ്ചാം വയസ്സിൽ അമ്മയെ നഷ്‌ടപ്പെട്ട റാം നാഥിനെ അമ്മയുടെ കരുതലോടെ വളർത്തിയത് ഇവരാണ്.
പാർവതീദേവിയുമായി 14 വയസ്സ് ഇളപ്പമുള്ള റാം നാഥ്, ആറാം ക്ലാസ് മുതൽ പ്ലസ് ടുവരെ കാൻപുരിൽ അവരുടെ ഭർത്തൃവീട്ടിൽ നിന്നാണു പഠിച്ചത്. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് ആഴമേറെയാണെന്ന് പാർവതീദേവിയുടെ മകനും അഭിഭാഷകനുമായ റാം ശങ്കർ കോവിന്ദ് പറയുന്നു. പാർവതീദേവി 2015ലാണു മരിച്ചത്. അസുഖബാധിതയായിരുന്ന സഹോദരിയുടെ ക്ഷേമം അന്വേഷിക്കാൻ തിരക്കുകൾക്കിടയിലും റാം നാഥ് കാൻപുരിൽ ഓടിയെത്തുമായിരുന്നു.
റാം നാഥ് കോവിന്ദിന്റെ സ്‌ഥാനാരോഹണത്തിനു ഡൽഹിക്കു പോകുന്നതിന്റെ ആവേശത്തിലാണ് റാം ശങ്കറിന്റെ ഭാര്യ ഉഷയും ആറു മക്കളും. ഇളയവരായ കൗശലിനും പ്രാചിക്കുമാണ് ഏറെ സന്തോഷം. കൊച്ചപ്പൂപ്പൻ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാന നിമിഷമാണെന്നു പ്രാചി പറയുന്നു. റാം നാഥ് കോവിന്ദിന്റെ മറ്റൊരു സഹോദരി ഗോമതിയുടെ മകൻ ശ്യാം ബാബുവും കുടുംബത്തോടൊപ്പം കാൻപുരിൽ താമസിക്കുന്നുണ്ട്.
പഴയ ക്ലാസ് ലീഡർ
പഠനത്തിൽ റാം നാഥ് എന്നും മുന്നിലായിരുന്നുവെന്ന്, പരൗംഖ് ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ റാം നാഥിനൊപ്പം പഠിച്ച ജസ്വന്ത് സിങ്ങും രണ്ടു വർഷം സീനിയറായി പഠിച്ച രാജ്‌കിഷോർ സിങ്ങും പറയുന്നു. അഞ്ചാം ക്ലാസിൽ റാം നാഥ് ക്ലാസ് ലീഡറായിരുന്നു.
സ്‌കൂളിന്റെ പരിതാപകരമായ അവസ്‌ഥ കാരണം പലപ്പോഴും സ്‌കൂളിനു മുന്നിലെ മരച്ചുവട്ടിലാണു പഠനം. കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ മുറിക്കുള്ളിൽ കന്നുകാലികളുടെ ചാണകം കൂടിക്കിടപ്പുണ്ടാവും.
റിട്ട. അധ്യാപകനായ രാജ്‌കിഷോറിനെ റാം നാഥ് ഇടയ്‌ക്കിടെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ അന്വേഷിക്കും. ബിഹാർ ഗവർണറായിരിക്കെ ഗ്രാമം സന്ദർശിക്കാനെത്തിയ റാം നാഥിനു സ്വീകരണമൊരുക്കാനും മധുരപലഹാര വിതരണത്തിനും പഴയ സഹപാഠികൾ മുന്നിലുണ്ടായിരുന്നു.
റാം നാഥ് കോവിന്ദ് രാഷ്‌ട്രപതിയാകുന്ന നിമിഷത്തിനു കാത്തിരിക്കുകയാണ് ഇരുവരും. സ്‌ഥാനലബ്‌ധിക്കു തടസ്സങ്ങളുണ്ടാകാതിരിക്കാൻ ഗ്രാമക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഭജനയും സഹപാഠികൾ മുൻകയ്യെടുത്തു നടത്തി.