പശുവിന്റെ പേരിൽ വികാരം വ്രണപ്പെട്ടെന്നാരോപിച്ചു മറ്റുള്ളവരെ ആക്രമിക്കുന്നവർക്കെതിരെ നിർദാക്ഷിണ്യം നിയമനടപടിയുണ്ടാകുമെന്നു കേന്ദ്രസർക്കാർ. ദലിതരെ ആക്രമിക്കുന്നവർക്കുമെതിരെ സംസ്‌ഥാനങ്ങൾ നടപടിയെടുക്കുന്നില്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെടുമെന്നും രാജ്യസഭയിൽ മന്ത്രി അരുൺ ജയ്‌റ്റ്‌ലി വ്യക്‌തമാക്കി.
പശുസംരക്ഷണത്തിന്റെ പേരിൽ ദലിതരെയും മുസ്‌ലിംകളെയും കൊലപ്പെടുത്തുന്നതിനെക്കുറിച്ചു സഭയിൽ നടന്ന ചർച്ചയ്‌ക്കുള്ള മറുപടിയിലാണു സർക്കാരിന്റെ ശക്‌തമായ നിലപാടു വ്യക്‌തമാക്കിയത്. എന്നാൽ, കണ്ണൂരിൽ കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്‌തതുപോലെയുള്ള നടപടികൾ പ്രകോപനപരമാണെന്നും ജയ്‌റ്റ്‌ലി വാദിച്ചു.
കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ മാത്രമാണു ബിജെപി – ആർഎസ്‌എസ് പ്രവർത്തകർ കൊല്ലപ്പെടുന്നതെന്നും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ജയ്‌റ്റ്‌ലി പറഞ്ഞപ്പോൾ സിപിഎമ്മിന്റെ കെ.കെ.രാഗേഷ്, സി.പി.നാരായണൻ, കെ.സോമപ്രസാദ് തുടങ്ങിയവർ പ്രതിഷേധിച്ചു. ചർച്ചയ്‌ക്കു ജയ്‌റ്റ്‌ലി നൽകിയ മറുപടിയിൽ അതൃപ്‌തി വ്യക്‌തമാക്കി ബിഎസ്‌പി അംഗങ്ങൾ ഇറങ്ങിപ്പോയി.
കണ്ണൂരിൽ കന്നുകുട്ടിയെ പരസ്യമായി കശാപ്പു ചെയ്‌തതു വികാരം വ്രണപ്പെടുത്തിയെന്ന് ആഭ്യന്തര സഹമന്ത്രി ഹാൻസ്‌രാജ് ആഹിറും രാജീവ് ചന്ദ്രശേഖറും പറഞ്ഞു. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറും രാജീവ് ചന്ദ്രശേഖറും കണ്ണൂരിലെ കൊലപാതകങ്ങൾ പരാമർശിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപംമുതൽ ഗോധ്ര സംഭവംവരെയുള്ളവ പരാമർശിച്ച ജാവഡേക്കർ, കണ്ണൂരിൽ സംഭവിക്കുന്നതും ആളുകൾ സംഘംചേർന്നു നടത്തുന്ന കൊലപാതകമാണെന്നു വാദിച്ചു. എന്നാൽ, പശുവിന്റെ പേരിൽ സംഘംചേർന്നു നടത്തുന്ന കൊലപാതകങ്ങളെയും ഇരുകൂട്ടർ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകളിലെ മരണത്തെയും ഒരു ഗണത്തിൽ പെടുത്തരുതെന്നും പശുവിന്റെ പേരിൽ ആക്രമിക്കുന്നവർക്കു ഹിന്ദുത്വക്കാരുടെ പിന്തുണയുണ്ടെന്നും ഡിഎംകെയിലെ ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായ ജാവഡേക്കർ രാജ്യത്തുണ്ടായ അതിക്രമങ്ങളിൽ ചിലതു മാത്രം പരാമർശിച്ച് ആരോപണങ്ങളുന്നയിച്ചതിൽ പ്രതിഷേധിച്ചു ബിജു ജനതാ ദൾ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. മുസ്‌ലിംകളെയും ദലിതരെയും സംഘംചേർന്നു കൊലപ്പെടുത്തുന്നുവെന്നതാണു സ്വാതന്ത്ര്യത്തിന്റെ 70–ാം വർഷത്തിൽ പാർലമെന്റ് ചർച്ച ചെയ്യുന്നത് എന്നതുതന്നെ ലജ്‌ജാകരമാണെന്നു സിപിഐയിലെ ഡി.രാജ പറഞ്ഞു. ദലിതർക്കും മുസ്‌ലിംകൾക്കും ആരുടെയും അനുകമ്പയും സഹാനുഭൂതിയും വേണ്ട, ഭരണഘടനാപരമായ അവകാശങ്ങൾ ലഭിച്ചാൽ മാത്രം മതി. രാജ്യത്തു നടക്കുന്നതു ബ്രാഹ്‌മണ ഫാസിസമാണ്. പശുവിന്റെ പേരിൽ മുസ്‌ലിമിന്റെ ചോര വീഴ്‌ത്താൻ പാടില്ലെന്നു പറഞ്ഞ മഹാത്മാ ഗാന്ധിയെയും ബ്രാഹ്‌മണർ ബീഫ് കഴിച്ചിരുന്നതായി പറഞ്ഞ സ്വാമി വിവേകാനന്ദനെയും ചോദ്യംചെയ്യാൻ ബിജെപിക്കാർക്കു ധൈര്യമുണ്ടോ എന്നു രാജ ചോദിച്ചു.
രാജ്യത്തു കഴിഞ്ഞ എട്ടു വർഷമുണ്ടായ അതിക്രമങ്ങളിൽ 51 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലാണെന്നു കെ.ടി.എസ്.തുളസി ആരോപിച്ചു. മിക്കതും യുപിയിലാണ്. അക്രമങ്ങളിൽ 97 ശതമാനവും മുസ്‌ലിംകൾക്കും ദലിതർക്കുമെതിരെയാണ്. കൊല്ലപ്പെട്ടതിൽ 86 ശതമാനവും മുസ്‌ലിംകളാണ്. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം. ഒരു മതവിഭാഗത്തിനെതിരെയാവുമ്പോൾ അതു വർഗീയവുമാണെന്നും ആക്രമണം നടത്തുന്ന സംഘടനകളെ നിരോധിക്കണമെന്നും തുളസി പറഞ്ഞു. എന്നാൽ, എല്ലാ കുറ്റങ്ങളും ആർഎസ്‌എസിനുമേൽ വച്ചുകെട്ടുന്നതു സംഘിന്റെ മഹത്തായ ചരിത്രം അറിയാത്തവരാണെന്നും പശുസംരക്ഷണത്തിന്റെ പേരിൽ അക്രമം പാടില്ലെന്നു മോഹൻ ഭാഗവത് പറഞ്ഞിട്ടുണ്ടെന്നും ബിജെപിയിലെ പ്രഭാത് ഝാ പറഞ്ഞു.