പാക്ക്, ചൈന അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ ആയുധങ്ങളും പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും ആവശ്യമാണ്. കാലാവധി അവസാനിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍ക്ക് പകരമായി കൂടുതൽ അത്യാധുനിക കോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി റഷ്യയുടെ കമോവ് (കെഎ–226ടി) 200 എണ്ണം ഇന്ത്യ വാങ്ങുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ തന്നെ 200 കമോവ് കോപ്റ്ററുകൾക്ക് ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.
ഇത് സംബന്ധിച്ചുള്ള 100 കോടി ഡോളറിന്റെ (ഏകദേശം 6,600 കോടി രൂപ) കരാറിൽ ഇന്ത്യയും റഷ്യയും ഉടൻ തീരുമാനത്തിലെത്തിയേക്കും. 40 കോപ്റ്ററുകൾ റഷ്യയിലും 160 കമോവുകൾ ഇന്ത്യയിലുമാണ് നിർമിക്കുക. കമോവ് ലൈറ്റ് ഹെലികോപ്ടറുകള്‍ നിര്‍മിക്കാന്‍ റഷ്യയുടെ റോസ്ടെക് സ്റ്റേറ്റ് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. മേക് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.
എഴുനൂറോളം ഹൈടെക് വ്യവസായ സംരംഭങ്ങളാണ് റോസ്റ്റക് കോർപറേഷനു കീഴിൽ പ്രവർത്തിക്കുന്നത്. സൈനിക–സൈനികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് കമോവ് ഹെലികോപ്റ്ററുകൾ. സിയാച്ചിന്‍ പോലുള്ള മലനിരകളിലും അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കും പട്ടാളക്കാരെ എത്തിക്കാനും കമോവിന് സാധിക്കും. നിലവിലുള്ള ചീറ്റ, ചേതക് ഹെലികോപ്ടറുകള്‍ക്ക് 40 വര്‍ഷത്തോളം പഴക്കമുണ്ട്.
നിലവിൽ റഷ്യ മാത്രമാണ് കമോവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്. പൈലറ്റുമാരടക്കം 11 പേർക്ക് യാത്ര ചെയ്യാവുന്ന കമോവിൽ 1,500 കിലോഗ്രാം വരെ കൊണ്ടുപോകാൻ കഴിയും. മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിൽ പറക്കുന്ന കമോവിൽ തുടർച്ചയായി 600 കിലോമീറ്റർ വരെ യാത്ര ചെയ്യാം.