തലച്ചോർ തുരന്നുള്ള ശസ്ത്രക്രിയയ്ക്കിടയിൽ ഗിറ്റാർ വായിച്ചു രോഗി! ബെംഗളൂരുവിലെ ആശുപത്രിയിലാണ് സംഭവം. ഗിറ്റാറിസ്റ്റായ തുഷാറിന് (പേര് മാറ്റിയിട്ടുണ്ട്) ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങൾക്കുണ്ടാകുന്ന രോഗം) എന്ന രോഗാവസ്ഥയായിരുന്നു. ഇതേത്തുടർന്ന് ഗിറ്റാർ വായിക്കുമ്പോൾ ഇടതു കൈയിലെ മൂന്നു വിരലുകൾ ചലിക്കാത്ത സ്ഥിതിയായിരുന്നു. ഈ രോഗം ഭേദമമാക്കാനാണു തലച്ചോർ തുരന്നു ശസ്ത്രക്രിയ നടത്തിയത്.
കൈവിരലുകൾ ചലിപ്പിക്കുമ്പോൾ തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്നമെന്നു മനസ്സിലാക്കുന്നതിനാണു ശസ്ത്രക്രിയ ടെബിളിൽ തുഷാറിനെക്കൊണ്ടു ഡോക്ടർമാർ ഗിറ്റാർ വായിപ്പിച്ചത്. ചെറിയതോതിൽ അനസ്തീഷ്യ നൽകിയായിരുന്നു ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ പ്രശ്നമുള്ള ഞരമ്പുകൾ കരിയിച്ചുകളഞ്ഞുള്ള ചികിൽസയാണ് കിഷോറിൽ നടത്തിയത്.
ഗിറ്റാർ വായിക്കുമ്പോഴാണ് തുഷാറിന് ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ അതിന്റെ ഫലം അപ്പപ്പോൾ ഡോക്ടർമാർക്ക് അറിയേണ്ടിയിരുന്നുവെന്ന് യുണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ സീനിയർ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കു മുൻപായി പ്രത്യേകമായി നിർമിച്ച ഫ്രെയിം നാല് സ്ക്രൂവിന്റെ സഹായത്തോടെ തുഷാറിന്റെ തലയിൽ ഘടിപ്പിച്ചു. ഇതുവഴി എംആർഐ സ്കാൻ നടത്തി. ഒൻപതു സെന്റീമീറ്ററോളം ആഴത്തിലായിരുന്നു പ്രശ്ന ബാധിതമായ ഞരമ്പ്. തലയോട്ടിയിൽ എവിടെ കിഴിച്ചു ശസ്ത്രക്രിയ ചെയ്യണമെന്നും എംആർഐയിൽനിന്നു വ്യക്തമായി.
ഇതേത്തുടർന്ന് 14 മില്ലീമീറ്റർ ആഴത്തിൽ കുഴിച്ച് പ്രത്യേക ഇലക്ട്രോഡ് തലച്ചോറിലേക്കു കടത്തിയാണ് ഞരമ്പുകളെ കരിയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസം പൂർണസൗഖ്യത്തോടെ തുഷാർ ആശുപത്രി വിട്ടു. ശസ്ത്രക്രിയ ടേബിളിൽ വച്ചുതന്നെ തനിക്കു കൈവിരലുകൾ അനായാസം ചലിപ്പിക്കാനായെന്ന് തുഷാർ പ്രതികരിച്ചു.