തമിഴ്നാട് സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍ തുറന്ന പോരിന്. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോട് കമലിന്റെ ആഹ്വാനം. മന്ത്രിമാരേക്കാള്‍ വലുത് ജനങ്ങളാണെന്ന് കമല്‍. താന്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കമലഹാസൻ നിലപാട് വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നൽകി നടന്‍ കമൽ ഹാസന്‍. മനസുവച്ചാൽ താൻ നായകനാകും എന്ന ട്വീറ്റിലെ പ്രയോഗമാണ് തമിഴ് രാഷ്ടീയത്തിൽ ചൂടുള്ള ചർച്ചയാകുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ എഐഎഡിഎംകെ നേതാക്കള്‍ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ട്വീറ്റ് എന്നതും ശ്രദ്ധേയം.
തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്കില്ലെന്ന് കമൽഹാസൻ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനെതുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങാൻ ഉലകനായകനെ മന്ത്രിമാർ വെല്ലുവിളിക്കുന്നതുവരെയെത്തി കാര്യങ്ങൾ. ഇതിന് മറുപടിയെന്നോണമാണ് ഒരുപാട് അർഥ തലങ്ങൾ ഒളിഞ്ഞിരിക്കുന്ന കാവ്യ ഭാഷയിലുള്ള കമലഹാസന്‍റെ ട്വീറ്റ്.
ഞാന്‍ പോരാളിയാണ്. മനസുവച്ചാൽ നായകനാകും. ആദരവ് കാണിക്കുന്നു എന്ന് കരുതി നട്ടെല്ല് വളയ്ക്കുകയാണെന്ന് കരുതരുത്. തോറ്റാലും മരിച്ചാലും ഞാനൊരു പോരാളിയാണ്. വരൂ സഖാക്കളെ എന്നോടൊപ്പം. തുടങ്ങിയ വരികളാണ് ട്വീറ്റിലുള്ളത്. മനസ്സിലാകാത്തവർക്കായി നാളെ ഇംഗ്ലീഷ് മാധ്യമങ്ങളിൽ വരുന്ന വാർത്ത നോക്കാം എന്ന പരിഹാസവും ട്വീറ്റില്‍ പങ്കുവെക്കുന്നു. തമിഴ്നാട് കബടി ലീഗിന്റെ ബ്രാൻഡ് അംബാസിഡറായി കമൽ ഹാസൻ വരുന്നു എന്നതും ശ്രദ്ധേയമാണ്
രജനീകാന്തിന്റെ രാഷ്ടീയ പ്രവേശന ചർച്ചകൾ ചൂടേറുന്ന നേരത്താണ് കമൽ ഹാസന്റെ ഈ നീക്കം. കരുണാനിധിക്ക് ശേഷം പ്രസ്താവനകളില്‍ തമിഴ്സാഹിത്യത്തിന്‍റെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരാള്‍ എന്ന നിലയിലും തമിഴ് ജനത കമലഹാസനെ നോക്കിക്കാണുന്നുണ്ട്.