നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ കർണാടകയിലെ എംബിബിഎസ്, ബിഡിഎസ് സീറ്റ് അലോട്ട്മെന്റിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന സോഫ്റ്റ്‌വെയർ തകരാറിനെത്തുടർന്നു ദിവസങ്ങളോളം വൈകുന്നു. ശനിയാഴ്ച എത്തണമെന്ന് ഈ മെയിൽ സന്ദേശം ലഭിച്ചവരെ ഇന്നലെ രാത്രി മാത്രമാണ് സർട്ടിഫിക്കറ്റ് പരിശോധനക്ക് വിളിച്ചത്. പരിശോധനക്ക് ശേഷം അന്നുതന്നെ മടങ്ങാൻ എത്തിയ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇതോടെ പെരുവഴിയിലായത്.
ഒരു ദിവസം 50,000 പേരുടെ സർട്ടിഫിക്കേറ്റ് പരിശോധന നടത്തുന്ന വിധത്തിലാണ് വിദ്യാർഥികളെ കർണാടക എക്സാമിനേഷൻ അതോറിറ്റി വിളിച്ചുവരുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ 11 ന് ആരംഭിച്ച് 19 വരെ നീണ്ടു നിൽക്കുന്ന സർട്ടിഫിക്കേറ്റ് പരിശോധനയ്ക്കായി പതിനായിരത്തിലേറെ വിദ്യാർഥികൾ വരേണ്ടതുണ്ട്. എന്നാൽ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ആദ്യ ദിവസത്തെ പരിശോധന തന്നെ ആരംഭിക്കാൻ വൈകി. ശനിയാഴ്ച എത്താനായി ഇ-മെയിലിലൂടെ ക്ഷണം ലഭിവച്ചവരെ ഇന്നലെ മാത്രമാണ് വിളിച്ചത്.
അവസാന നിമിഷം താമസ സൗകര്യം തേടി രക്ഷകർത്താക്കൾ അലഞ്ഞു. സർക്കാർ കോളജുകളെ കൂടാതെ കൽപിത സർവകലാശാലകൾളിലേയും സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളജുകളിലേയും സീറ്റുകളിൽ ഒരുമിച്ചാണ് ഇത്തവമ അലോട്ട്മെന്റ് നടത്തുന്നത്.