കര്‍ണാടകയിലെ പരപ്പന ജയിലിൽ അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്കു വി. വി. ഐ. പി പരിഗണനയാണ് ലഭിക്കുന്നത് എന്ന ആരോപണത്തെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ജയിലിനകത്തു വിലകൂടിയ വസ്ത്രങ്ങൾ അണിഞ്ഞു സ്വതന്ത്രയായി നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. 117 ദിവസത്തിനിടെ ശശികലയെ 87 പേർ സന്ദർശിച്ചുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ജയിലിൽ തടവുകാരുടെ യൂണിഫോം ധരിക്കാതെ വിലകൂടിയ പട്ട് ചുരിദാർ ധരിച്ചു ഫാൻസി ബാഗുമായി സ്വതന്ത്രയായി നടക്കുന്ന ശശികലയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. നാല് ജയിൽ ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഒപ്പമുണ്ട്. സന്ദർശക മുറിയിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പുറത്തായതെന്നാണ് സൂചന. ജയിലിൽ ശശികലക്കു വി. വി ഐ പി പരിഗണനയാണ് ലഭിക്കുന്നത് എന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ജയിലിൽ അഞ്ചു സെല്ലുകളാണ് ശശികലക്കു അനുവദിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. രണ്ട് കിടപ്പുമുറി സന്ദർശക മുറി, അടുക്കള സ്റ്റോർ റൂം എന്നിവയാണ് അഞ്ചു സെല്ലുകളിൽ ക്രമീകരിച്ചിരിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തായതോടെ വി വി ഐ പി സൗകര്യങ്ങൾ നീക്കിയെന്നും സൂചനയുണ്ട്. അതേസമയം വിവരാവകാശ നിയമം പ്രകാരം ലഭിച്ച റിപ്പോർട്ട് അനുസരിച്ചു 117 ദിവസത്തെ ജയിൽ വാസത്തിനിടെ ശശികലയെ കാണാൻ 87 പേരെത്തി. ജയിൽ ചട്ടമനുസരിച്ചു 15 ദിവസത്തിൽ ഒരാളയെ കാണാൻ അനുമതിയുള്ളൂ. ശശികലക്ക് വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്ത ജയിൽ ഡി ഐ ജി, ഡി. രൂപയെ ഇന്നലെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.