തമിഴ്നാട് സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന കമൽ ഹാസന്റെ പരാമർശത്തിനെതിരെ കൂടുതൽ മന്ത്രിമാർ രംഗത്ത്. കമൽ ഹാസനെതിരെ നികുതി പരിശോധന നടത്തുമെന്ന് മന്ത്രി എസ്.പി.വേലുമണി പറഞ്ഞു. ഒ.പി.എസ് വിഭാഗവും ഡി.എം.കെയും കമലിന് പിന്തുണയുമായെത്തി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്ന കമൽ ഹാസന്റെ ഈ തുറന്നു പറച്ചിൽ. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി കൂടുതൽ എ.ഐ.എ.ഡി.എം.കെ നേതാക്കളും മന്ത്രിമാരും രംഗത്തെത്തി. മൂന്നാംകിട നടനാണ് കമൽ ഹാസൻ എന്നായിരുന്നു മന്ത്രി സി.വി.ഷൺമുഖന്റെ പ്രതികരണം. മാറി നിന്ന് വിമർശിക്കാതെ രാഷ്ട്രീയത്തിലിറങ്ങി അഭിപ്രായം പറയണമെന്നാണ് ലോക്സഭ ഡപ്യൂട്ടി സ്പീക്കർ തമ്പിദുരൈയുടെ ആവശ്യം.
നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി വേലുമണി. കമൽ ഹാസന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനും രംഗത്തെത്തി. പിന്തുണയ്ക്ക് നന്ദി അറിയിച്ച് കമൽ ഹാസൻ ട്വീറ്റ് ചെയ്തു. എ.ഐ.എ.ഡി.എം.കെ ഒ.പനീർസെൽവം വിഭാഗവും നടികർ സംഘവും കമൽ ഹാസന് പിന്തുണ പ്രഖ്യാപിച്ചു.