ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ശശികലക്ക് സ്വകാര്യ അടുക്കള ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രിസൺ ഡി.ഐ.ജി യുടെ റിപ്പോർട്ട്. ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് സൗകര്യങ്ങൾ ഒരുക്കിനൽകിയതെന്നും ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രിസൺ ഡി ഐ ജി.രൂപയുടെ റിപ്പോർട്ടിലാണ് വി. കെ ശശികലക്കു ജയിലിൽ വി ഐ പി പരിഗണന ആണെന്ന് വ്യക്തമാക്കുന്നത്. ശശികലയുടെ സെല്ലിൽ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയ്യാറാക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിൽ ഡി. ജി, എച്ച്. എസ്. സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വി ഐ പി സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡി ഐ ജി രൂപ റിപ്പോർട്ട് തയ്യാറാക്കിയത്. പൊലീസ് ഇൻസ്‌പെക്ടർ ജനറലിനും, ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോയ്ക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പറയുന്നത് കാര്യങ്ങൾ വാസ്ഥവവിരുദ്ധമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ജയിൽ ഡി ജി വ്യക്തമാക്കി.