ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടു പോയതു തുറന്ന റിക്ഷയിൽ. സർക്കാർ അധികാരികളോടും റെയിൽവേ പൊലീസിനോടും ആംബുലൻസ് അനുവദിക്കാൻ അപേക്ഷിച്ചിട്ടും ഇതു ലഭിച്ചില്ലെന്നു മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞു. അട്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ട്രാക്കിലാണു മൃതദേഹം കണ്ടെത്തിയത്. പിന്നീടു നടത്തിയ പരിശോധനയിൽ ഇതു രാമസർ എന്ന വ്യക്തിയാണെന്നു തിരിച്ചറിഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആംബുലൻസിനായി റെയിൽവേ പൊലീസ് വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും തയാറായില്ലെന്നാണു പൊലീസ് പറയുന്നത്. തുടർന്നു നഗരത്തിലെ ആശുപത്രിയിലേക്കു മൃതദേഹം റിക്ഷയിൽ കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കൾ തുറന്ന റിക്ഷയിൽ ആശുപത്രിയിലേക്കു മൃതദേഹം കൊണ്ടു പോവുകയായിരുന്നു.
എന്നാൽ, ഇവർക്കൊപ്പം ആശുപത്രിയിലേക്കു പോയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ യാത്രചെയ്തത് ഇ–റിക്ഷയിലാണ്. മൃതദേഹം കൊണ്ടുപോകാൻ മറ്റുമാർഗങ്ങളില്ലെന്നു പറഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ തന്നെയാണ് ഇ–റിക്ഷയിൽ പോയത്.
തുറന്ന റിക്ഷയിൽ മൃതദേഹവുമായി പോയവർ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്, പൊലീസ് ലൈൻ, തുടങ്ങി നിരവധി വിഐപി മേഖലയിലൂടെയാണ് കടന്നുപോയത്. ആരും സഹായിക്കാൻ എത്തിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ആരും ആംബുലൻസ് വിട്ടുനൽകാൻ തയാറാകാത്ത സാഹചര്യത്തിലാണു റിക്ഷയിൽ മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടതെന്ന് റെയിൽവേ പൊലീസ് അധികൃതർ വ്യക്തമാക്കി.