വരൾച്ചയെ നേരിടാൻ കൃത്രിമമഴ പെയ്യിക്കാൻ ഒരുങ്ങി കർണാടക. ഇടവേളയ്ക്കു ശേഷം കാവേരി ജലത്തർക്കം കർണാടകയിൽ വീണ്ടും സജീവമായതോടെയാണ് സർക്കാർ നടപടി. മുപ്പതു കോടി ചെലവിൽ അറുപതു ദിവസത്തെ പദ്ധതിയാണ് കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. കാവേരി, തുങ്കഭദ്ര, മലപ്രഭ നദീ തീരങ്ങളിലാണ് മഴ പെയ്യിക്കുക.
രണ്ടായിരത്തി രണ്ടിലും കർണാടകയിൽ കൃത്രിമ മഴയ്ക്കായി പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ഇത് പൂർണവിജയം കണ്ടിരുന്നില്ല. തമിഴ്നാടിനു കാവേരി ജലം നൽകുന്നതിനെതിരെ മണ്ട്യയിലും മൈസൂരുവിലും ഒരാഴ്ചയായി കർഷക പ്രതിഷേധം നടക്കുകയാണ്. തമിഴ്നാടിനു വെള്ളം നൽകുന്നത് തുടർന്നാൽ വലിയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനതാദൾ എസ് പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. കർഷക പ്രതിഷേധം മയപ്പെടുത്താൻ കൂടിയാണ് കൃത്രിമമഴയ്ക്കായുള്ള സർക്കാർ നീക്കം.