ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അലിമുദ്ദീൻ അധവാ അസ്ഗർ അൻസാരിയെന്ന വ്യക്തിയെയാണ് വാനിൽ ‘നിരോധിത ഇറച്ചി’ കൊണ്ടുപോയെന്ന് ആരോപിച്ച് മർദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു.
പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവം. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും മോദി പറഞ്ഞിരുന്നു.
ജാർഖണ്ഡിലെ ബജാർന്റ് ഗ്രാമത്തിന് സമീപം വച്ച് ഒരു സംഘം ആളുകൾ അൻസാരി സഞ്ചരിച്ച വാഹനം തടയുകയും അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയുമായിരുന്നു. വാഹനത്തിന് തീയിടുകയും ചെയ്തു. പൊലീസ് എത്തിയാണ് പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് എഡിജിപി ആർ.കെ. മാലിക് പറഞ്ഞു.
ബീഫ് കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ചിലരാണ് കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട അസ്ഗറിനെതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കൊലപാതകത്തിനും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജാർഖണ്ഡിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പശുവിന്റെ തല കണ്ടുവെന്ന് പറഞ്ഞത് ആൾക്കൂട്ടം കഴിഞ്ഞ ദിവസം ഒരാളുടെ വീടിന് തീയിടുകയും മർദിക്കുകയും ചെയ്തിരുന്നു.