മിന്നലാക്രമണം അല്ലാതെ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ മറ്റുവഴികളും ഇന്ത്യയ്ക്കുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. യുദ്ധം എളുപ്പമാണെന്ന ചിന്തയാണ് പാക്കിസ്ഥാനുള്ളത്. നമ്മുടേത് അച്ചടക്കമുള്ള സൈന്യമാണ്, കാടൻമാരല്ല. ശത്രു സൈനികരുടെ തലയറുക്കണമെന്ന നിലപാടല്ല നമ്മുക്കുള്ളത്– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റാവത്ത് വ്യക്തമാക്കി. ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വികൃതമാക്കിയ പാക്ക് സൈന്യത്തിന്റെ കിരാത നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭീകരസംഘടയായ ഹിസ്ബുൽ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരവാദിയായി യുഎസ് പ്രഖ്യാപിച്ചതിനെ ജാഗ്രതയോടെ കാണുകയാണെന്നും ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ മനോഭാവം വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ തലയ്ക്കു വിലയിട്ടിരുന്നെങ്കിലും അയാളെയോ അയാളുടെ സംഘടനയെയും ഇല്ലാതാക്കാൻ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല.
കശ്മീരിൽ ചർച്ചകൾ നടക്കണമെങ്കിൽ സമാധാനം ഉണ്ടാകണമെന്നും റാവത്ത്, കശ്മീരി നേതാക്കളുമായുള്ള ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകി. സൈന്യം ചെയ്യാനുള്ള ജോലി ചെയ്യും. സമാധാനം തിരികെക്കൊണ്ടുവരുന്നത് ഉറപ്പാക്കും. സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്നയാളുമായി ചർച്ച നടത്തും.
കശ്മീരിലെ യുവജനങ്ങളെ സ്വാധീനിക്കാനുള്ള നടപടികൾ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടെന്നും റാവത്ത് വ്യക്തമാക്കി. യുവാക്കൾക്കിടയിൽ നിരവധി തെറ്റിദ്ധാരണകളുണ്ട്. 12, 13 വയസ്സുള്ള കുട്ടികൾ പോലും ബോംബ് സ്ഫോടനം നടത്തുന്നവരാകണം എന്നു പറയുന്നു. നമുക്ക് നേരിട്ടു സംവേദിക്കാനുകള്ള യുവനേതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണു സൈന്യം. ജനങ്ങൾ അക്രമത്തിൽനിന്നു പിന്തിരിയണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പരസ്പരമുള്ള വെടിവയ്പ്പിൽ നിരപരാധികൾ ഉൾപ്പെടരുതെന്നാണ് ആവശ്യമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം, കല്ലേറിൽനിന്നു രക്ഷപ്പെടാൻ യുവാവിനെ മനുഷ്യകവചമാക്കിയ മേജർ എൻ.എൽ. ഗോഗോയിയുടെ നടപടിയെ പിന്താങ്ങിയ കരസേനാ മേധാവി കഴിഞ്ഞ ദിവസം ശ്രീനഗറിൽ ജാമിയ മസ്ജിദ് പള്ളിക്കു പുറത്ത് ഡിവൈഎസ്പിയെ ജനക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവവും പരാമർശിച്ചു.