തടാകത്തിലിറങ്ങിയ സ്റ്റാർട്ടപ് കമ്പനി സിഇഒയായ യുവാവിന്റെ ഇടതുകൈ ചീങ്കണ്ണി കടിച്ചെടുത്തു. ടർട്ടിൽ ടെക്നോളജീസ് സിഇഒയായ നാഗ്പുർ സ്വദേശി മുദിത്ത് ദന്തവതെയാണ് (27) ആക്രമണത്തിനിരയായത്.
കൈമുട്ടിനു താഴെ പാടേ തകർന്ന മുദിത്ത് ബെംഗളൂരു ഹൊസ്മാറ്റ് ആശുപത്രിയിൽ ചികിൽസിയിലാണ്. ബെംഗളൂരുവിൽനിന്ന് 40 കിലോമീറ്ററകലെ കനക്പുര വനം റേഞ്ചിലെ തട്ടേക്കെരെ തടാകത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
വനിതാ സുഹൃത്തിനൊപ്പം ട്രെക്കിങ്ങിനെത്തിയതായിരുന്നു മുദിത്ത്. തടാകത്തിലേക്കു ചാടിയ വളർത്തുനായ്ക്കളെ പിടിക്കാനിറങ്ങിയപ്പോഴായിരുന്നു ചീങ്കണ്ണിയുടെ ആക്രമണം. തടാകത്തിനു നടുവിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ സുഹൃത്തും വനം ഗാർഡുകളും ചേർന്നു രക്ഷിക്കുകയായിരുന്നു.
മുറിവ് ഉണങ്ങിയശേഷം രണ്ടു മാസത്തിനകം കൃത്രിമക്കൈ വച്ചുപിടിപ്പിക്കുമെന്നു ഹൊസ്മാറ്റ് ആശുപത്രി ഡയറക്ടർ ഡോ. തോമസ് ചാണ്ടി പറഞ്ഞു.
ചീങ്കണ്ണികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പു ബോർഡും വൈദ്യുതി വേലിയും തടാകക്കരയിലുണ്ടെങ്കിലും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വനംവകുപ്പിൽനിന്ന് കേസ് ഏറ്റെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.