ലക്നൗ ∙ മതിയായ രേഖകൾ കൂടാതെ വാഹനമോടിച്ച ബിജെപി പ്രാദേശിക നേതാവിൽനിന്ന് പിഴ ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തിയ പാർട്ടി പ്രവർത്തകരും വനിതാ പൊലീസ് ഓഫിസറും തമ്മിലുള്ള വാക്കുതർക്കത്തിന്റെ വിഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് സംഭവം. നിയമപരമായി നീങ്ങിയ പൊലീസിനോട് കയർക്കുന്ന ബിജെപി പ്രവർത്തകരുടെ വിഡിയോ പുറത്തായത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ സർക്കാരിന് നാണക്കേടായി. സംസ്ഥാനത്തെ പൊലീസ് സംവിധാനം ‘ശുദ്ധീകരിക്കാൻ’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമം തുടരുമ്പോഴാണ് പൊലീസിനെ ഭീഷണിപ്പെടുത്തുന്ന പാർട്ടി പ്രവർത്തകരുടെ വിഡിയോ പുറത്തായത്.
ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദി ലോധിക്ക് മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിഴ ചുമത്തിയതാണ് വിവാദവസംഭവങ്ങൾക്കു തുടക്കമിട്ടത്. പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് പ്രമോദ് ലോധി പൊലീസിനോട് കയർക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതോടെ ഇയാളെ പൊലീസ് സംഘം അറസ്റ്റു ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ പാർട്ടി പ്രവർത്തകർ പൊലീസിനോട് കയർക്കുന്നതും ഇതിനോട് സ്റ്റേഷനിലെ സർക്കിൾ ഓഫിസറായ ശ്രേഷ്ടാ താക്കൂർ പ്രതികരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുന്ന പ്രവർത്തകരെ ശാന്തരാക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്. ഇതോടെ ഇവർ വനിതാ ഓഫിസറോടും കയർക്കുന്നു. ഇതോടെ, പൊതുസമൂഹത്തെ ബുദ്ധിമുട്ടിച്ചതിന് പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് ഓഫിസർ അറിയിച്ചെങ്കിലും പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിക്കുന്നില്ല.
‘നിങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തുപോയി വാഹനങ്ങൾ പരിശോധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് എഴുതിവാങ്ങിക്കൊണ്ടു വരൂ എന്നും, അങ്ങനെയെങ്കിൽ ഇതിൽനിന്ന് പിൻമാറാം’ എന്നും ഇവർ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. ‘കുടുംബാഗംങ്ങളെ വീട്ടിലിരുത്തി രാത്രി വരുന്നത് തമാശ കളിക്കാനല്ലെന്നും ജോലി ചെയ്യാനാണെന്നും’ അവർ പാർട്ടി പ്രവർത്തകരെ ഓർമിപ്പിക്കുന്നു. നിങ്ങളുടെ ഇത്തരം പ്രവർത്തികൾ പാർട്ടിക്ക് മാനക്കേടുണ്ടാക്കുമെന്നും ഓഫിസർ പാർട്ടി പ്രവർത്തകരെ ഉപദേശിക്കുന്നുണ്ട്. ബിജെപിയുടെ ഗുണ്ടകളാണ് നിങ്ങളെന്ന് ജനങ്ങൾ പറയുമെന്നും അവർ പ്രവർത്തകരെ ഓർമിപ്പിക്കുന്നു.