ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്‍റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രാവക രൂപത്തിലുള്ള ഓക്സിജനും ഇന്ധനമായി ഉപയോഗിച്ചാകും അടുത്ത വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു ജി. എസ്‍. എല്‍വ ി മാര്‍ക്ക് മൂന്നിന്‍റെ വിക്ഷേപണം. ഇനി സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.
ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള റോക്കറ്റിന് നാലായിരം കിലോഗ്രാം ഭാരമാണ് വഹിക്കാനാകുക. എന്നാല്‍ സെമി ക്രയോജനിക് എന്‍ജിനാകുമ്പോൾ ആറായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ വരെ ഭ്രമണപഥത്തില്‍ എത്തിക്കാനാകും. ക്രയോജനിക് എന്‍ജിനില്‍ ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
എന്നാല്‍ സെമി ക്രയോജനിക് എന്‍ജിനില്‍ ഹൈഡ്രജനു പകരം ശുദ്ധീകരിച്ച മണ്ണെണ്ണയാകും ഉപയോഗിക്കുക. ഈ ഇന്ധനത്തിന് ഇസ്രോസീന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. വിക്ഷേപണം വിജയകരമായാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ ചലനമാകും ഉണ്ടാക്കുക. എന്നാല്‍ റോക്കറ്റിന്‍റെ നിര്‍മാണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ വിക്ഷേപണത്തിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും.