ഭീമൻ ഉപഗ്രഹങ്ങളും പേടകങ്ങളും വഹിച്ചു കുതിക്കാൻ ശേഷിയുള്ള അത്യാധുനിക റോക്കറ്റ് നിർമാണവുമായി മുന്നോട്ടുപോകുകയാണ് ഐഎസ്ആർഒ. സെമി ക്രയോജനിക് എൻജിനിന്റെ സഹായത്തോടെ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് ഗവേഷകരുടെ ലക്ഷ്യം. മാർക്ക് ത്രീ റോക്കറ്റിന്റെ അടുത്ത പരീക്ഷണത്തിനുള്ള ഇന്ധനമായി ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രാവക രൂപത്തിലുള്ള ഓക്സിജനും ഉപയോഗിക്കാനാണ് പദ്ധതി.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ചാണ് ജിഎസ്എൽവി മാർക്ക് ത്രീയുടെ ആദ്യവിക്ഷേപണം നടന്നത്. നിലവിൽ ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള റോക്കറ്റിന് നാലായിരം കിലോ ഭാരം വരെ മാത്രമാണ് വഹിക്കാൻ കഴിയുക. സെമി ക്രയോജനിക് എൻജിൻ വരുന്നതോടെ ഇത് ആറായിരം കിലോഗ്രാമായി ഉയർത്താനാകും.
നിലവിൽ ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ക്രയോജനിക് എൻജിനിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. സെമി ക്രയോജനിക് എൻജിൻ വരുന്നതോടെ ഹൈഡ്രജന് പകരം മണ്ണെണ്ണ ഉപയോഗിക്കും. ശുദ്ധീകരിച്ച മണ്ണെണ്ണ ഉപയോഗിച്ചുള്ള ഇന്ധനത്തിന് ‘ഇസ്രോസീൻ' എന്ന് പേരും ശാസ്ത്രജ്ഞർ നൽകിക്കഴിഞ്ഞു.