ന്യൂഡൽഹി ∙ കയ്യിലുണ്ടായിരുന്ന പാവക്കുട്ടിയിലാണ് ആ അഞ്ചുവയസ്സുകാരി വിരൽചൂണ്ടിയത്. തനിക്കുണ്ടായ അനുഭവം പാവക്കുട്ടിയിലൂടെ അവൾ കോടതിയിൽ പറഞ്ഞപ്പോൾ നിയമത്തിന്റെ കണ്ണുതുറക്കാൻ അതു ധാരാളമായിരുന്നു. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.
ബാർബിഡോളിലൂടെ വിരലോടിച്ചു പെൺകുഞ്ഞു പങ്കുവച്ച അനുഭവം മതിയായ തെളിവാണെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.പി.ഗാർഗ് വ്യക്തമാക്കി. 2014 ജൂലൈയിൽ ആണ് കേസിന് ആസ്പദമായ സംഭവം. പത്തുവയസ്സുള്ള സഹോദരനൊപ്പം സ്കൂൾ വിട്ടു വീട്ടിലേക്കു വരുകയായിരുന്നു പെൺകുട്ടി.
നരേല സ്വദേശിയായ 23 വയസ്സുകാരൻ പണം നൽകി സഹോദരനെ കടയിൽ പറഞ്ഞയച്ച് പെൺകുട്ടിയുമായി കടന്നു. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. അയൽവാസിയായ യുവതിയാണു കുട്ടിയുടെ കരച്ചിൽ കേട്ടെത്തി രക്ഷപ്പെടുത്തിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി. എന്നാൽ കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കാൻ അമ്മ തയാറായില്ല.
തുടർന്നാണു വിചാരണക്കോടതി പാവക്കുട്ടിയെ നൽകി സംഭവത്തെക്കുറിച്ചു പറയാൻ പെൺകുട്ടിയോടു നിർദേശിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. എന്നാൽ ഇതു ചോദ്യം ചെയ്താണു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതു തള്ളിയാണു ശിക്ഷ നടപ്പാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്.