ഇന്ത്യ–പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽനിന്നു മോശം വാർത്തകളാണ് എന്നും എത്തുന്നതെങ്കിലും മനുഷ്യത്വത്തിനും കാരുണ്യത്തിനും അതിർത്തികൾ ബാധകമല്ലെന്നു തെളിയിക്കുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. മന്ത്രി സുഷമാ സ്വരാജിന്റെ സഹായത്തോടെ വിദഗ്ധ ചികിൽസ ലക്ഷ്യമാക്കി യാത്രതിരിച്ച പാക്കിസ്ഥാനിൽനിന്നുള്ള നാലുമാസം പ്രായമുള്ള കുട്ടി മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലെത്തി. നോയിഡയിൽ കഴിഞ്ഞദിവസമെത്തിയ രൊഹാൻ എന്ന പിഞ്ചുബാലന്റെ ശസ്ത്രക്രിയ ജെയ്പീ ആശുപത്രിയിൽ ഉടൻ നടക്കും.
ജൻമനാ ഹൃദ്‍രോഗിയാണു രൊഹാൻ. അവന്റെ ഹൃദയത്തിൽ ദ്വാരങ്ങളുണ്ട്. വിദഗ്ധ ചികിൽസയിലൂടെ മാത്രമേ രൊഹാന്റെ അസുഖം ഭേദമാക്കാൻ കഴിയൂ. അതിന് ഇന്ത്യയിൽ എത്തണം. ഇന്ത്യാ–പാക്കിസ്ഥാൻ ബന്ധം മോശമായ ഇപ്പോഴത്തെ അവസ്ഥയിൽ തങ്ങളുടെ കുട്ടിക്ക് മികച്ച ചികിൽസ കിട്ടുമോയെന്ന ആശങ്കയിലായിരുന്നു രൊഹാന്റെ മാതാപിതാക്കളും ബന്ധുക്കളും. സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള വിദേശകാര്യമന്ത്രാലയം കാരുണ്യം കാണിച്ചതോടെ രൊഹാന്റെ പുതുജീവിതത്തിനു വഴിതുറന്നു.