1993 മുംബൈ സ്ഫോടനകേസിൽ അധോലോക നായകൻ അബു സലേമടക്കം ആറുപ്രതികൾ കുറ്റക്കാർ. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഇവരുടെ ശിക്ഷാ വിധിയിൻമേലുള്ള വാദം തിങ്കളാഴ്ച തുടങ്ങും. അതേസമയം, കേസിലകപ്പെട്ട അബ്ദുൾ ഖയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേവിട്ടു.
രാജ്യത്തെ നടുക്കിയ സ്ഫോടനപരമ്പര ആസൂത്രണംചെയ്തവർക്ക് ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് ആയുധം എത്തിച്ചുനൽകിയെന്നും, ആയുധകടത്തിനായി ഗൂഡാലോചന നടത്തിയെന്നുമുള്ള കേസാണ് മുംബൈ ടാഡാ കോടതി ശരിവച്ചത്. അബുസലേമിനെ കൂടാതെ മുസ്തഫ ദോസ, ഫിറോസ് അബ്ദുൾ റാഷിദ്ഖാൻ, താഹിർ മെർച്ചൻറ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാൻ എന്നിവരും കുറ്റക്കാരനാണെന്ന് കോടതികണ്ടെത്തി. ഇതിൽ, അബുസലേമും, മുസ്തഫ ദോസയും ആയുധകടത്തിൽ മുഖ്യപങ്കാളികളാണെന്നും, സൂത്രധാരനായ ടൈഗർമേമന് സഹായികളായി ഇവർ പ്രവർത്തച്ചതായും തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ശിക്ഷാവിധിയിന്മേലുളള വാദം തിങ്കളാഴ്ച ആരംഭിക്കും. പ്രതികളുടെ മേല്‍ തെളിഞ്ഞിരിക്കുന്നത് വധശിക്ഷവരെ ലഭിക്കാമെന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അഭിഭാകൻ ദീപക് സാൽവെ പറഞ്ഞു
അതേസമയം, നടൻ സഞ്ജയ് ദത്തിന് ആയുധമെത്തിച്ചെന്ന കേസിൽ , തെളിവുകളില്ലാത്തതിനാൽ മറ്റൊരു പ്രതി അബ്ദുൾ ഖയ്യൂമിനെ കോടതി കുറ്റവിമുക്തനാക്കി. സ്ഫോടനത്തിൻറെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷംമുൻപ് തൂക്കിലേറ്റിയിരുന്നു. എന്നാൽ, കേസിൻറെ വിചാരണ ആരംഭിച്ചശേഷമാണ് വിദേശത്ത് ഒളിച്ചുതാമസിച്ച അബുസലേമക്കമുള്ളവരെ പിടികൂടിയത്. അതിനാൽ, കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. 1993 മാർച്ച് 12ന് പന്ത്രണ്ടിടത്തായി നടന്ന സ്ഫോടനത്തിൽ 257പേർ കൊല്ലപ്പെടുകയും, 713പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.