രണ്ടായിരത്തി ഇരുപത്തിമൂന്നോടെ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിതലക്ഷ്യത്തോടെ ഗോവയിൽ അഖിലേന്ത്യാ ഹിന്ദുസമ്മേളനം. നാലുദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റിയൻപതോളം ഹിന്ദുസംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ബീഫ് വിഷയം കൊടുംപിരി കൊണ്ടിരിക്കുന്ന ഘട്ടത്തിൽതന്നെയാണ്, രാജ്യത്തെ ഹിന്ദുരാഷ്ട്രാക്കുകകയെന്ന പ്രഖ്യാപനത്തോടെ ഗോവയിൽ ഹിന്ദുസംഘടനകളുടെ ഒത്തുചേരൽ നടക്കുന്നത്. കഴിഞ്ഞദിവസം ആരംഭിച്ച സമ്മേളനത്തിൻറെ തുടക്കത്തിൽതന്നെ ചർച്ചയായതും ബീഫ് വിഷയംതന്നെ. സനാതൻ ധർമ്മപ്രചാർ സേവാസമിതിയുടെ പ്രസിഡൻറായ, മധ്യപ്രദേശിൽനിന്നുള്ള സാധ്വി സരസ്വതി സമ്മേളനത്തിൽ അഭിപ്രായപ്പെട്ടതിങ്ങനെ. - ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ പശുവിനെ കൊന്നാല്‍ശിക്ഷയുണ്ട്. എന്നാൽ അതുപോര, ബീഫ് കഴിക്കുന്നവരെയും ശിക്ഷിക്കണം. അത് വധശിക്ഷതന്നെയാകണം.
ബീഫ് പൊതുജനമധ്യത്തിൽ കഴിക്കുന്നവരെ പൊതുജനമധ്യത്തിൽവച്ചുതന്നെ തൂക്കിക്കൊല്ലണമെന്നും അവര്‍ അഭിപ്രായപ്പെട്ടതായി ഒരു ദേശിയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബീഫ് കഴിക്കുന്നവരെ അനുകൂലിച്ച ബിജെപി നേതാക്കൾക്കെതിരെയും സമ്മേളനത്തിൽ പ്രതിനിധികൾ നിലപാടെടുത്തു . നാളെ സമാപിക്കുന്ന സമ്മേളനത്തിലെ പ്രധാന അജൻഡ 2023ഓടെ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയെന്നതാണ്. ഇന്ത്യയിലെ 21സംസ്ഥാനങ്ങൾക്ക് പുറമേ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുമായി ആകെ നൂറ്റിയൻപതോളം സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽപങ്കെടുക്കുന്നത്. സമ്മേളനത്തിന് ചുക്കാൻപിടിക്കുന്നതാകട്ടെ, നരേന്ദ്ര ധബോൽക്കർ വധക്കേസിൽ പ്രതിസ്ഥാനത്തുള്ള ഹിന്ദു ജനജാഗ്രതാസമിതിയും.