രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സ്ഥാനാർഥി ചർച്ചകളിൽ മലയാളിയായ മെട്രോമാൻ ഇ.ശ്രീധരനും? വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് െചയ്തിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ബിജെപി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ശ്രീധരന്റെ പേരും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. അതേസമയം, രാഷ്ട്രപതിയാകാൻ യോഗ്യനല്ലെന്ന് ശ്രീധരൻ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരന് സ്ഥാനം നൽകാതിരുന്നത് കേരളത്തിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന സർക്കാർ നൽകിയ വേദിയിൽ ഇരിക്കേണ്ടവരുടെ പട്ടികയിൽ പ്രഥമസ്ഥാനത്തുതന്നെ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ പേരുൾപ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎൽഎ പി.ടി. തോമസിനെയും വേദിയിൽ ഇരിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടർന്ന് ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉൾപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകുകയായിരുന്നു.
ഇതിനു പിന്നാലെയാണ്, ശ്രീധരനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ എൻഡിഎ പദ്ധതിയിടുന്നുവെന്ന അഭ്യൂഹം ശക്തമായത്. അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത നിലനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം അദ്ദേഹം വേദി പങ്കിടുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് വേദിയിലിരിക്കേണ്ടവരുടെ പട്ടകയിൽനിന്ന് പേര് വെട്ടിയതെന്നാണ് വിലയിരുത്തൽ. അതേസമയം, ശ്രീധരനെപ്പോലെ തീർത്തും രാഷ്ട്രീയേതരമായ ഒരു മുഖം രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി അവതരിപ്പിക്കുമോ എന്ന സന്ദേഹവും രാഷ്ട്രീയവൃത്തങ്ങളിലുണ്ട്.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്‍ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാർട്ടികളുമായി ചർച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബിജെപി സമിതിയിലുള്ളത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉൾപ്പടെയുള്ളവരുടെ പേരുകൾ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമുവും സാധ്യതാപട്ടികയിലുണ്ടെങ്കിലും, പ്രകടമായ ബിജെപി ചായ്‌വുള്ള ഇവരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്.
ഐക്യപ്രതിപക്ഷ നിരയുടെ സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ശരദ് പവാറുമായി ബിജെപിയുടെ സമിതിയംഗമായ വെങ്കയ്യ നായിഡു ഇന്നലെ ഫോണിൽ ചർച്ച നടത്തി. ഇരുവരും ഉടൻ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകളിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിനു പിന്തുണയേറുന്നതായും റിപ്പോർട്ടുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞുനിൽക്കുന്ന സാഹചര്യം ഫലത്തിൽ സുഷമ സ്വരാജിന് അനുകൂലമായി മാറുകയാണ്.
ശിവസേനയുമായും പ്രതിപക്ഷ നിരയിലെ ജനതാദൾ (യു) നേതൃത്വവുമായും സുഷമ സ്വരാജിനുള്ള വ്യക്തിപരമായ അടുപ്പം വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്നാണു പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷം തയാറെടുക്കുന്ന പശ്ചാത്തലത്തിൽ എൻഡിഎ പ്രബല സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ വിജയം ഉറപ്പിക്കാനാകില്ലെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ആർഎസ്എസ് നേതൃത്വവും സുഷമ സ്വരാജിനെ സ്ഥാനാർഥിയാക്കണമെന്ന താൽപര്യം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
മഹാരാഷ്ട്ര സന്ദർശനത്തിനായി ഇന്നു മുംൈബയിലെത്തുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി നടത്തുന്ന ചർച്ച സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും ശിവസേന കോൺഗ്രസ് സ്ഥാനാർഥിക്കാണു വോട്ടു ചെയ്തത്. ബിജെപിക്കുള്ളിലെ അവഗണനയിൽ അസംതൃപ്തനായി കഴിയുന്ന മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ അനുനയിപ്പിക്കുന്നതിനും സുഷമ സ്വരാജിന്റെ സ്ഥാനാർഥിത്വം പ്രയോജനപ്പെട്ടേക്കും. പ്രതിസന്ധിഘട്ടങ്ങളിലും അഡ്വാനി പക്ഷത്ത് ഉറച്ചുനിന്ന സുഷമയുടെ സ്ഥാനാർഥിത്വത്തിന് അഡ്വാനിയുടെ ആശീർവാദമുണ്ടാകും.
പ്രതിപക്ഷം ഉൾപ്പെടെയുള്ള കക്ഷികളുമായി ചർച്ചയ്ക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന മൂന്നംഗ സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച ചേരുന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിൽ ചർച്ചചെയ്ത ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം. മഹാരാഷ്ട്ര സന്ദർശനം കഴിഞ്ഞ് അമിത് ഷാ 19നു ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷമാകും അന്തിമഘട്ട ചർച്ചകൾ.
രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പാർലമെന്ററി ബോർഡ് യോഗവും പ്രഖ്യാപനവും 23നകം നടക്കുമെന്നാണു സൂചന. ബിജെപിയുടെ പരമോന്നത സമിതിയായ പാർലമെന്ററി ബോർഡിലെ 12 അംഗങ്ങളിൽ സുഷമയുടെ സ്ഥാനാർഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുന്നവർ അഞ്ചു പേരുണ്ട്. സുഷമ സ്വരാജ് ഉൾപ്പെടുന്ന ബോർഡിൽ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അനന്ത്കുമാർ, ശിവരാജ് സിങ് ചൗഹാൻ, റാംലാൽ എന്നിവർ സുഷമയെ പിന്തുണയ്ക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, തവർചന്ദ് ഗെലോട്ട്, ജെ.പി.നഡ്ഡ എന്നിവരാണു ബോർഡിലെ മറ്റംഗങ്ങൾ.