ഇന്ത്യാ-പാകിസ്ഥാൻ പ്രശ്നത്തിൽ വിവാദപരാമർശവുമായി ബോളിവുഡ് നടൻ സൽമാൻഖാൻ. രാജ്യങ്ങൾതമ്മിൽ യുദ്ധത്തിന് ഉത്തരവിടുന്നവർതന്നെ അതിർത്തിയിൽപോയി യുദ്ധംചെയ്യട്ടേയെന്നും, തമ്മിലടിക്കുമ്പോൾ ഇരുവശത്തുമുണ്ടാകുന്ന നാശം കാണാതെപോകരുതെന്നുമാണ് താരത്തിൻറെ അഭിപ്രായം.
സൽമാൻഖാനെ നായകനാക്കി കബീർഖാൻ സംവിധാനംചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന സിനിമയുടെ പ്രചാരണപരിപാടിയിലാണ് താരത്തിൻറെ അഭിപ്രായപ്രകടനം. കശ്‍മീർ അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനുംതമ്മിൽ രൂക്ഷമാകുന്ന പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ. യുദ്ധത്തിന് ആഹ്വാനംചെയ്യുന്നവർ ആദ്യംചിന്തിക്കേണ്ടത് പട്ടാളക്കാരെക്കുറിച്ചാണ്. യുദ്ധമുണ്ടാകുമ്പോൾ ഇരുവശത്തുമുള്ള പട്ടാളക്കാർക്കും സാധാരണക്കാർക്കും നഷ്ടംസംഭവിക്കും. അത് പലവിധത്തിലാണെന്നുമാത്രം. ഇനി യുദ്ധംവേണമെന്ന് പറഞ്ഞ് അതിന് ഉത്തരവിടുന്നവര്‍ അതിർത്തിയിൽ നേരിട്ടുപോയി യുദ്ധംചെയ്യട്ടെ.
1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിൻറെ കഥപറയുന്നതാണ് ട്യൂബ് ലൈറ്റ് എന്ന സിനിമ. ഈ മാസം 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ട്യൂബ് ലൈറ്റിൻറെ പ്രചാരണതന്ത്രമായും താരത്തിൻറെ പരാമർശത്തെ വിലയിരുത്തുന്നുണ്ട്.