നര്‍മദ സമരത്തില്‍ പങ്കെടുത്തതിന് നേരിടെണ്ടി വന്നത് ഗുജറാത്ത് പൊലീസിന്റെ ക്രൂര മര്‍ദനമെന്ന് പരുക്കേറ്റ മലയാളി വിദ്യാര്‍ഥികള്‍. ഓടി കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് പുറത്തെറിയാന്‍ ശ്രമിച്ചതായും തൃശൂർ കിരാലൂർ സൽസബീൽ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥികള്‍ നാട്ടിൽ തിരിച്ചെത്തി.
മേധാ പട്കറുടെ നേതൃത്വത്തിലുള്ള റാലി ഫോർ വാലി യാത്രയിൽ പങ്കെടുത്തപ്പോളാണ് തൃശൂര്‍ കിരാലൂര്‍ സല്‍ സബീല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. മേധാ പട്കര്‍ മാധ്യമങ്ങളോട് സംസാരിച്ച് കൊണ്ടിരിക്കെ യാതൊരു പ്രകോപനവും കൂടാതെ പൊലീസ് പിടിച്ച് കൊണ്ടു പോയെന്നും പൊലീസ് വാഹനത്തിലിട്ട് ക്രൂരമായി മര്‍ദിച്ചെന്നും വിദ്യാർഥികൾ വിവരിക്കുന്നു.
ഓടി കൊണ്ടിരുന്ന പൊലീസ് വാഹനത്തില്‍ നിന്ന് തള്ളിയിടുന്നതിനിടെ ഡോറിനിടയില്‍ പെട്ട് ഒരു വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. പിന്നീട് പൊലീസ് വഴിയിൽ ഇറക്കിവിട് പോവുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സല്‍ സബീലിലില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പുറമെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. തൃശൂരിലെത്തിയ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.