ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടന സംരക്ഷിക്കുന്ന രാഷ്ട്രപതിയെയാണ് തിരഞ്ഞെടുക്കേണ്ടതെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല. ഇന്ത്യ എന്ന ആശയത്തെയും ഉൾക്കാമ്പിനെയും സംരക്ഷിക്കാൻ നാം തയാറാകണം, കാരണം അവ നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്– കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സോണിയ പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ക്ഷേമം നൽകുന്നതിൽ പൂർണമായി പരാജയപ്പെട്ട സർക്കാരാണു കേന്ദ്രത്തിലേതെന്നും സോണിയ പറഞ്ഞു.
മോദി സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. സൗഹാർദത്തിന്റെ സ്ഥാനത്തു ഭിന്നതയാണ് കാണുന്നത്, സഹിഷ്ണുത നിലനിന്ന സ്ഥാനത്തു പ്രകോപനമാണ്, സമാധാനം നിലനിന്ന കശ്മീർ പോലെയുള്ള സ്ഥലങ്ങളിൽ ഏറ്റുമുട്ടലും സംഘർഷവും ഭീതിയുമാണ്, സാമ്പത്തിക സാധ്യതയുടെ സ്ഥാനത്തു നിശ്ചലതയാണ്, സമ്പന്നമായ വൈവിധ്യം നിലനിന്ന സ്ഥാനത്ത് ഇടുങ്ങിയ മനോഭാവവും പിന്തിരിപ്പൻ ലോകവീക്ഷണവും രാജ്യം മുഴുവൻ അടിച്ചേൽപിക്കാനുള്ള ശ്രമമാണ്– സോണിയ പറഞ്ഞു.
യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതികളും പരിപാടികളും തുടർന്നതിലൂടെയാണ് ഈ സർക്കാരിന് എന്തെങ്കിലും നേട്ടം ഉണ്ടാക്കാനായത്. അതേസമയം അവയുടെ അടിസ്ഥാനമായി നിലനിന്ന ക്ഷേമപദ്ധതികൾ ഇവർ ഉപേക്ഷിക്കുകയും ചെയ്തു. മോശമായ ആസൂത്രണവും അലക്ഷ്യമായ നടപ്പാക്കലുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. നമ്മുടെ സാമൂഹിക, സാമ്പത്തിക ഭദ്രത തകർക്കുന്ന വിനാശകരമായ സമീപനമാണു കാണുന്നത്.
നോട്ട് പിൻവലിക്കൽ പദ്ധതി ദുരന്തമായിരുന്നു. എത്ര രൂപയാണു തിരിച്ചെത്തിയതെന്നു പറയാത്തതു റിസർവ് ബാങ്ക് നോട്ട് എണ്ണുന്നവിധം മറന്നതു കൊണ്ടല്ല, പദ്ധതി പൊളിഞ്ഞതു കൊണ്ടാണ്. അടുത്തകാലത്തു പുറത്തുവന്ന വളർച്ചാനിരക്കുകൾ ഡോ. മൻമോഹൻ സിങ് പറഞ്ഞതു ശരിയാണെന്നു തെളിയിച്ചിരിക്കുകയാണ്. അതായത് നോട്ട് പിൻവലിക്കൽ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്ന്.
മേക് ഇൻ ഇന്ത്യ പദ്ധതിയും പരാജയമാണെന്നു സോണിയ പറഞ്ഞു. കാരണം അതിനു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്. കർഷക ആത്മഹത്യ വർധിച്ചുവരുന്നു. 2019നു മുൻപു നടപ്പാക്കും എന്നു പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ 2022 ലേക്കു മാറ്റിയിരിക്കുകയാണ്.
എതിരഭിപ്രായങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്തുക എന്നതാണ് സർക്കാരിന്റെ നയം. ജമ്മു കശ്മീർ നയം വലിയ പരാജയമാണെന്നു വ്യക്തമായിക്കഴിഞ്ഞു. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭീകരപ്രവർത്തനം വർധിച്ചുവരുന്നു. സൈനികരും സാധാരണ ജനങ്ങളും കൊല്ലപ്പെടുകയും ഒട്ടേറെ യുവജനങ്ങൾ അന്ധരാക്കപ്പെടുകയും ചെയ്യുന്നു. ജനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള ഒരു നടപടിയും സർക്കാരിനില്ല.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നു പാഠം പഠിക്കണമെന്നു സോണിയ ഓർമിപ്പിച്ചു. പഞ്ചാബിൽ ദേശീയ ജനാധിപത്യസഖ്യം സർക്കാരിനെ തോൽപിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. എന്നാൽ, ഗോവയിലും മണിപ്പുരിലും കൂടുതൽ സീറ്റ് നേടിയിട്ടും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല. പണക്കൊഴുപ്പും കൈക്കരുത്തും വഴി ഭരണം പിടിച്ചെടുക്കുകയാണു ബിജെപി. ഇത് ആവർത്തിക്കാൻ അനുവദിച്ചുകൂടാ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾക്കു സ്ഥാനാർഥികളെ കണ്ടെത്തുന്നതിനും പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തുന്നതിനുമായി ഉപസമിതിയെ നിയോഗിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എ.കെ. ആന്റണി, ഗുലാം നബി ആസാദ് തുടങ്ങി പ്രവർത്തക സമിതിയിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു.