അഭ്യൂഹങ്ങളുടെ പേരിൽ തന്റെ രണ്ടു മക്കളെ തല്ലിക്കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നാൽപതുകാരിയുടെ കത്ത്. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ചും കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടും കൊല്ലപ്പെട്ട യുവാക്കളുടെ അമ്മ കുന്തിദേവിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.
വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ ബഗ്ബേറയിൽ മേയ് 18ന് ആണ് വികാസ്, ഗൗതം എന്നീ സഹോദരന്മാരെയും മറ്റൊരാളെയും ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതായുള്ള അഭ്യൂഹത്തിന്റെ പേരിൽ മക്കളെ തല്ലിക്കൊന്നതിനു പിന്നാലെ എൺപതുകാരിയായ തന്നെയും തല്ലിച്ചതച്ചത് സമഗ്രമായി അന്വേഷിക്കണമെന്നും വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ച് കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നും കുന്തിദേവി ആവശ്യപ്പെട്ടു.
ജനക്കൂട്ടം യുവാക്കളെ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോയും ട്വിറ്ററിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് ചെയ്തു. പൊലീസിന്റെ മുന്നിൽവച്ച് ജനക്കൂട്ടം യുവാക്കളെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
ഇതിനിടെ ബഗ്ബേറെ കേസുമായി ബന്ധപ്പെട്ട് 13 പേർ ഇതുവരെ അറസ്റ്റിലായി. ഒൻപത് പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും അറസ്റ്റിലായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു.