കർണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊലപാതകം. ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് മുസ്‌ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു. ഗർഭിണിയായിരുന്ന ബാനു ബീഗം എന്ന യുവതിയെ ഒട്ടേറെ തവണ കുത്തിപ്പരുക്കേൽപ്പിച്ചതിനുശേഷമാണ് കത്തിച്ചത്. ബിജാപൂർ ജില്ലയിലെ ഗുണ്ടനാകലയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ബാനുവിന്റെ മാതാവ്, സഹോദരി, സഹോദരൻ, സഹോദരീ ഭർത്താവ് എന്നിവരെ അറസ്റ്റു ചെയ്തു. ബാനുവിന്റെ ഒളിവിൽപോയ രണ്ടു സഹോദരിമാർക്കു വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൊലീസ് ഭാഷ്യം ഇങ്ങനെ: ഇരുപത്തിയൊന്നുകാരിയായ ബാനു ബീഗവും സയാബന്ന ഷർനപ്പാ കോന്നൂര്‍ (24) എന്ന ദലിത് യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈവർഷം ആദ്യമാണ് ഇക്കാര്യം വീട്ടിൽ അറിഞ്ഞത്. അതോടെ ബാനുവിനെ നിർബന്ധിപ്പിച്ച് സയാബന്നയ്ക്കെതിരെ കുടുംബം കേസ് റജിസ്റ്റർ ചെയ്യിച്ചു. പോസ്കോ ചുമത്തണമെന്നാവശ്യപ്പെട്ടു നൽകിയ പരാതി തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസ് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരും നാട്ടിൽനിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നത്. ബാനു ഗർഭിണിയായതിനെ തുടർന്ന് ഈമാസം മൂന്നിന് ഇരുവരും നാട്ടിൽ തിരിച്ചെത്തി. കുടുംബങ്ങൾ മാപ്പു നൽകുമെന്നും തിരികെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചെത്തിയവർക്ക് ലഭിച്ച സ്വീകരണം വളരെ മോശമായിരുന്നു.
ബാനുവിന്റെ കുടുംബം സയാബന്നയെ രൂക്ഷമായി മർദിക്കുകയും കല്ലെറിയുകയും ചെയ്തു. ഇവിടെനിന്നും രക്ഷപെട്ട സയാബന്ന താലികോട്ട് പൊലീസ് സ്റ്റേഷനു സമീപംവരെ എത്തിയെങ്കിലും മീറ്ററുകൾക്കു മുൻപ് ബാനുവിന്റെ കുടുംബം വീണ്ടും പിടികൂടി. ബാനുവിനെ കുടുംബാംഗങ്ങൾ പിടികൂടി ഒട്ടേറെത്തവണ കുത്തുകയും ജീവനോടെ തീകൊളുത്തുകയും ചെയ്തു. ഈസമയമത്രയും സയാബന്ന ഭാര്യയെ രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷയ്ക്കെത്തിയില്ല. അയൽവാസികൾ കാഴ്ച കണ്ടതിനുശേഷം വീടിനുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നുവെന്നാണു വിവരം.