ഇസ്ലാംമതവിശ്വാസികളുടെ ഇന്ത്യയിലെ ഏറ്റവുംപഴക്കംചെന്ന ആരാധനാകേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ മിനാരാമസ്ജിദ്. റംസാൻവൃതകാലത്ത് ആയിരക്കണക്കിന് ആളുകളാണ് ഈ മസ്ജിദിലും, അതിൻറെ സമീപത്തുമായി നോമ്പുതുറയ്ക്ക് എത്തുന്നത്. മിനാര മസ്ജിദിനുചുറ്റുമുള്ള ഇന്നലത്തെ നോമ്പുതുറ കാഴ്ചകളാണ് ഇനി.
ഒരുപക്ഷേ, രാജ്യത്തെതന്നെ ഏറ്റവും തിരക്കേറിയ നോമ്പുതുറ തെരുവായിരിക്കാം ഇത്. മുംബൈ മിനാര മസ്ജിദിനും അതിന് ചുറ്റുമുള്ള തെരുവിലേക്കും റംസാൻവൃതകാലത്ത് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഉച്ചയോടെ സജീവമാകുന്ന തെരുവിലേക്ക് ഇഫ്താർ വിഭവങ്ങൾ വാങ്ങാനെത്തുന്നവരാണ് ഏറെയും. കാരണം, ഇവിടെ ലഭിക്കുന്ന, നാവില്‍ കൊതിയൂറുന്ന വിഭവങ്ങളിൽ പലതും മിനാരതെരുവിന് മാത്രം അവകാശപ്പെട്ടത് എന്നതുകൊണ്ടുതന്നെ.
ഇപ്പറഞ്ഞതൊന്നുമല്ലാതെ മലയാളികൾക്ക് പ്രിയമേറുന്ന വേറെയുമുണ്ട് വിഭവങ്ങൾ. ചിക്കൻ കബാബ്, കബാബ് പാവ്, മിർച്ചി ബജിയ, കീമാപൊറോട്ട, റുമാൽറൊട്ടി, ഫലൂദ, സമൂസ എന്നിങ്ങനെപോകും അതിൻറെ പേരുകൾ. മിനാരമസ്ജിദ് തെരുവിലെ ഇഫ്താർപെരുമ കേട്ടറിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിൽനിന്നുപോലും ആളെത്തുന്നതായി, പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ റെസ്റ്റോറൻറിൻറ് ഉടമ പറയുന്നു.
അങ്ങനെ നോമ്പുതുറ സമയം എത്തുമ്പോഴേക്കും വിഭവങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കൊഴിയും. പിന്നെ, മിനാര മസ്ജിദിനുള്ളിലും പുറത്തുമായി നൂറുകണക്കിനാളുകൾ, ലഭിക്കുന്ന ഇടങ്ങളിലൊക്കെ നോമ്പുതുറ വിഭവങ്ങൾമുന്നിൽനിരത്തി നിരനിരയായി ഇരിക്കും. തോളോടുതോളുരുമ്മി ഇരിക്കുന്നവരില്‍ സമൂഹത്തിൻറെ നാനാതട്ടിലുമുള്ളവർ ഉണ്ടാകും. അവർ മിനാരമസ്ജിദിൽനിന്ന് ഉയരുന്ന ബാങ്കുവിളിക്കായി കാതോർത്തിരിക്കും.