സ്ത്രീകൾക്കു സൈന്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകൾക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ കരസേന ചരിത്രപരമായ നീക്കത്തിലാണെന്നും രാജ്യാന്തരതലത്തിൽ അപൂർവമായിട്ടേ കരസേനയിൽ സ്ത്രീകളെ മുൻനിരയിലേക്കു കൊണ്ടുവന്നിട്ടുള്ളൂവെന്നും ബിപിൻ റാവത്ത് അറിയിച്ചു.
സ്ത്രീകളെ ജവാൻമാരായി സൈന്യത്തിലേക്കു കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. ഉടനെ ഈ നടപടിയുമായി മുന്നോട്ടുപോവും. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഒാപ്പറേഷനുകൾക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര്യങ്ങൾ സർക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കരസേനയിൽ മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്നൽ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണു സ്ത്രീകൾക്കു പ്രവേശനമുള്ളത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും നിലവിൽ പുരുഷൻമാർ മാത്രമാണുള്ളത്. ഇക്കാര്യത്തിലാണ് ഇന്ത്യ മാറ്റം വരുത്താനൊരുങ്ങുന്നത്.
സുരക്ഷയുടെ പുറംതോടു പൊട്ടിച്ചു യുദ്ധമുഖത്തെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കരുത്തു സ്ത്രീകൾക്കുണ്ട്. ജർമനി, ഓസ്ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടൻ, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, നോർവെ, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളാണു സ്ത്രീകൾക്കു യുദ്ധമുഖത്തും ഒാപ്പറേഷനുകൾക്കും അനുവാദം നൽകുന്നത്. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കരസേനാമേധാവിയുടെ വെളിപ്പെടുത്തൽ.