ഹൈദരാബാദ് ∙ കടുത്ത ദാരിദ്ര്യം മൂലം ശവദാഹത്തിനു പണം കണ്ടെത്താനാകാതെ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിനു സമീപമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകൾ ഭവാനിയുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കിയത്. പഴക്കം മൂലം ദ്രവിച്ചു തുടങ്ങിയ ശരീരഭാഗങ്ങൾ അഴുക്കുചാലിൽ ഒഴുകിനടക്കുന്നത് നാട്ടുകാർ കണ്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവം ഇങ്ങനെ: പെന്റയ്യയുടെ മകൻ സീതാറാം രണ്ടു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അന്ന് മകന്റെ സംസ്കാരച്ചടങ്ങുകൾക്ക് 50,000 രൂപ പലരിൽനിന്നായി വായ്പ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ, മകളുടെ വയസ്സറിയിക്കൽ ചടങ്ങിനും 50,000 രൂപയോളം കടം വാങ്ങി.
വായ്പകൾ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ. അതിനിടെ ഇക്കഴിഞ്ഞ മേയ് ആറിന് പെന്റയ്യയുടെ മകൾ ഭവാനിയും ജീവനൊടുക്കി. അയൽവീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ പിടികൂടിയിരുന്നു. ഇതിന്റെ അപമാനഭാരത്തെ തുടർന്നായിരുന്നു ഭവാനിയുടെ ആത്മഹത്യ. ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അർധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നു.
മേയ് 31നാണ് ഭവാനിയുടെ മൃതദേഹ ഭാഗങ്ങൾ അഴുക്കുചാലിൽ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം അവർ പൊലീസിൽ അറിയിക്കുകയും തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. അന്വേഷണത്തിൽ പെന്റയ്യയുടെ മകളെ മൂന്നാഴ്ചയോളമായി കാണാനില്ലെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരിദ്ര്യം മൂലം മകളുടെ മൃതദേഹം അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നുവെന്ന് വ്യക്തമായത്. മകൾ ആത്മഹത്യ ചെയ്ത സംഭവം അറിയിക്കാതിരുന്നതിന് പെന്റയ്യയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.