അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ഭിംബെര്‍ മേഖലയില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ചു പാക് സൈനികര്‍ കൊല്ലപ്പെട്ടു. നേരത്തേ, പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ മരിച്ചിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം പാക്കിസ്ഥാന്‍ ഇല്ലാതാക്കിയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
അതിര്‍ത്തിയിലെ നാട്ടുകാരേയും സൈനികപോസ്റ്റുകളേയും ലക്ഷ്യമിട്ടുള്ള പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. നിയന്ത്രണ രേഖയില്‍ അഞ്ചു പാക് സൈനികരെ ഇന്ത്യ വധിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. ഭിംബെര്‍, ബാറ്റല്‍ മേഖലയിലെ പ്രകോപനത്തിനായിരുന്നു ഇന്ത്യയുടെ മറുപടി. രാവിലെ മുതല്‍ നൗഷേര, കെ.ജി മേഖലകളില്‍ പാക് റേഞ്ചേഴ്സ് കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയിരുന്നു. കരസേന മേധാവി ബിപിന്‍ റാവത്തിന്‍റെ നേതൃത്വത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് പാക് ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും. അതിനിടെ, കശ്മീര്‍ സ്വദേശികളായ രണ്ട് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെ സോപോറില്‍ മൂന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാസേന വധിച്ചു. ഭീകരരില്‍ നിന്നു എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും, മാസികകള്‍, 2000 രൂപ എന്നിവയും പിടിച്ചെടുത്തു. മിന്നലാക്രമണത്തിനു ശേഷം കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം കുറഞ്ഞതായും അതിര്‍ത്തിയില്‍ ത്രിതല സുരക്ഷാസംവിധാനം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. അതിര്‍ത്തിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയുടെ തിരിച്ചടിയെതുടര്‍ന്ന് ഇസ്്ലമാബാദിലെ ഡപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ജെ.പി.സിങ്ങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.