കശ്മീരിൽ എട്ടോളം ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചതിനു പിന്നാലെ പുതിയ റിക്രൂട്ടുകളെന്ന പേരിൽ ഓൺലൈൻ വഴി ഭീകരരുടെ ഗ്രൂപ്പ് ഫോട്ടോ പ്രചരിക്കുന്നു. പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദിലുള്ള ക്യാംപിൽ പരിശീലനം നടത്തുന്ന ഹിസ്ബുൽ മുജാഹിദ്ദീന്റെ പുതിയ ബാച്ച് ആണെന്നാണു ചിത്രത്തോടൊപ്പം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ആക്രമണം നടത്താൻ ഭീകരർ പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ചിത്രം പ്രചരിക്കുന്നത്.
ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ പിന്‍ഗാമി സബ്സർ അഹമ്മദ് ഭട്ടിനെയും മറ്റ് ഏഴുപേരെയും സൈന്യം വധിച്ചതിനു പിന്നാലെയാണ് ഈ ഫോട്ടോ പ്രചരിച്ചു തുടങ്ങിയത്. കഴിഞ്ഞയാഴ്ച തെക്കൻ കശ്മീരിലെ ത്രാലിൽ നടത്തിയ ഭീകരവിരുദ്ധ വേട്ടയിലാണ് ഭട്ടിനെയും മറ്റും വധിച്ചത്. കൂടാതെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം ഇല്ലാതാക്കിയിരുന്നു.
കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഇതിനുപിന്നാലെ തന്നെ പുതിയ റിക്രൂട്ടുകളുടെ ചിത്രം പുറത്തുവിട്ടത് ബോധപൂർവമാണെന്ന വിലയിരുത്തിലാണ് ഔദ്യോഗിക വൃത്തങ്ങൾ. ഭീകരരുടെ ആത്മവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇതെന്നാണു സുരക്ഷാസേന കരുതുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി താഴ്‌വരയിൽ പ്രാദേശിക ഭീകരവാദികൾ ശക്തിപ്രാപിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ ഗ്രൂപ്പ് ഫോട്ടോകളും വിഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് സൈന്യത്തെ വെല്ലുവിളിക്കാറുമുണ്ട് ഇവർ. കഴിഞ്ഞവർഷം ബുർഹാൻ വാനിയുൾപ്പെടെ 10 ഭീകരരുടെ ചിത്രങ്ങൾ ഹിസ്ബുൽ മുജാഹിദ്ദീൻ പുറത്തുവിട്ടിരുന്നു.