ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിക്കുകയാണ്. ഓരോ ദിവസവും പുതിയ കണ്ടെത്തലുകളും നേട്ടങ്ങളുമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആർഒ ചരിത്രനേട്ടത്തിലേക്ക് കുതിക്കുകയാണ്. മനുഷ്യനെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കുന്ന ഭീമൻ റോക്കറ്റ് വിക്ഷേപണവും വൈകാതെ നടക്കുമെന്നാണ് അറിയുന്നത്.
െഎഎസ്ആർഒ സ്വന്തമായി വികസിപ്പിച്ചെടുത്ത വലിയ റോക്കറ്റ് ജിഎസ്എൽവി എംകെ മൂന്ന് ജൂൺ ആദ്യ ആഴ്ചയിൽ പരീക്ഷിക്കും. ശ്രീഹരിക്കോട്ടയിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന ഭീമൻ റോക്കറ്റ് വിജയിച്ചാൽ ഇന്ത്യയ്ക്ക് വൻ നേട്ടമാകും. 640 ടൺ ഭാരമുള്ള റോക്കറ്റ് ഉപയോഗിച്ച് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാകുമെന്നാണ് കരുതുന്നത്.
തുടർച്ചയായ പരീക്ഷണങ്ങൾ വിജയിച്ചാൽ പത്തു വർഷത്തിനകം മനുഷ്യരെ വഹിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ റോക്കറ്റായി ജിഎസ്എൽവി എംകെ മൂന്ന് മാറും. ഇന്ത്യ ആദ്യമായി ബഹിരാകാശത്തേക്ക് അയക്കുക വനിതയെ ആയിരിക്കുമെന്ന് ഐഎസ്ആർഒ നേരത്ത തന്നെ സൂചന നൽകിയിരുന്നു. നിലവിൽ റഷ്യ, അമേരിക്ക, ചൈന രാജ്യങ്ങൾ മാത്രമാണ് മനുഷ്യനെ അയക്കാൻ ശേഷിയുള്ള റോക്കറ്റുകൾ വികസിപ്പിച്ചിട്ടുള്ളത്.
ഏറ്റവും ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും ഈ റോക്കറ്റ് ഉപയോഗിക്കാനാകും. നാലു ടൺ ഭാരമുള്ള ഉപഗ്രഹം വരെ വഹിക്കാൻ ശേഷിയുള്ളതാണ് പുതിയ റോക്കറ്റ്. അതേസമയം, 300 കോടി രൂപ ചിലവിലുള്ള ബിഗ് ബജറ്റ് പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയാൽ മൂന്നോ നാലോ യാത്രികരെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്ന് െഎഎസ്ആർഒ ചെയർമാൻ എഎസ് കിരൺ കുമാർ പറഞ്ഞു.