ശ്രീനഗർ ∙ പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ സബ്സർ ഭട്ടിനെ വധിച്ചതിനു പിന്നാലെ ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധം പടരുന്നത് തടയാനാണ് നീക്കം. ഖ്യാനർ, ഖർഖുണ്ട്, മഹാരാജ് ഗുഞ്ച്, മൈസുമ, നൗഹാട്ട, റൈനാവരി, സഫാകടൽ എന്നിവിടങ്ങളിലാണ് കർഫ്യൂ. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച അടഞ്ഞു കിടക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ഭീകരൻ സബ്സർ ഭട്ട് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെ ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ വൻപ്രതിഷേധമാണ് ഉണ്ടായത്. ഏതാണ്ട് 50 ഇടങ്ങളിൽ പ്രതിഷേധക്കാർ സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ് നടത്തി. ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥനും 19 യുവാക്കൾക്കും കല്ലേറിൽ പരുക്കേറ്റു. ഇതിൽ ആറുപേർക്ക് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലാണ് പരുക്കേറ്റത്. 13 പേർക്ക് പെല്ലറ്റ് ആക്രമണത്തിലും. ശ്രീനഗറിലുണ്ടായ സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു. സൈനിക നടപടിയിൽ മുൻപ് കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയാണ് ശനിയാഴ്ച കൊല്ലപ്പെട്ട സബ്സർ ഭട്ട്. ഇയാളെ കൂടാതെ മറ്റൊരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. പ്രതിഷേധക്കാർ സംഘടിക്കുന്നത് ഒഴിവാക്കാൻ മേഖലയിൽ ഇന്റർനെറ്റ് റദ്ദാക്കി. പലയിടങ്ങളിലും വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു സബ്സർ ഭട്ടും സംഘവും. ശ്രീനഗറിൽ നിന്ന് 36 കിലോമീറ്റർ അകലെയള്ള ത്രാൽ ജില്ലയിലെ ഒരു വീട്ടിൽ ഭട്ട് ഉൾപ്പെടെ മൂന്നു ഭീകരർ ഒളിച്ചു കഴിയുന്നുവെന്ന് സൂചനയെ തുടർന്നാണ് സൈന്യം ഒാപ്പറേഷൻ സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സൈനിക നടപടി ആരംഭിച്ചു. രാഷ്ട്രീയ റൈഫിൾസിനൊപ്പം പാരാകമാൻഡോസും സൈനിക നടപടിയിൽ ഭാഗമായെന്നാണ് റിപ്പോർട്ടുകൾ. സബ്സർ ഭട്ടിനെ കൂടാതെ ത്രാൽ സ്വദേശിയായ ഫയ്സൻ മുസാഫർ ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ട രണ്ടാമൻ.
സബ്സറിന്റെ വധത്തെ തുടർന്ന് മേഖലയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബുർഹാൻ വാനിയെ പോലെ വലിയ നേതാവല്ല കൊല്ലപ്പെട്ടത് എന്നാണ് മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി. ത്രാൽ കശ്മീരിലെ വിഘടനവാദികളുടെ പ്രധാന കേന്ദ്രമാണ്. സബ്സറിന്റെ മരണം സൈന്യത്തിന് നേട്ടമാണ്. കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്’– കശ്മീരിലെ സിആർപിഎഫ് ഐജി (ഒാപ്പറേഷൻസ്) സുൽഫികർ ഹസൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ഒരു എകെ–47 തോക്കും ഒരു ഇൻസാഫ് റൈഫിളും വലിയ തോതിൽ ആയുധങ്ങളും കണ്ടെടുത്തുവെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
2016 ജൂലൈയിലുണ്ടായ സൈനിക നടപടിയിലാണ് ബുർഹാൻ വാനി കൊല്ലപ്പെട്ടത്. ഇതേതുടർന്ന് കശ്മീർ താഴ്‍വരയിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. സുരക്ഷാസേനയ്ക്ക് നേരെ പ്രതിഷേധക്കാർ നടത്തിയ കല്ലേറിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ എൺപതോളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, സൈനിക നടപടിയിലൂടെ ഭീകരരെ വധിച്ച ഇന്ത്യൻ നടപടിയെ വിമർശിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. വിഷയത്തിൽ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പ്രതികരിച്ചു. ഇന്ത്യ നടത്തുന്നത് നിയമവിരുദ്ധമായ കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച മുതൽ പുൽവാമയിലും ബാരാമുള്ളയിലുമായി 12 കശ്മീരി യുവാക്കളെയാണ് ഇന്ത്യ കൊലപ്പെടുത്തിയത്. ഇതിൽ മൂന്നുപേരുടേത് നിയമപരമല്ലാതെ രാജ്യം നടത്തിയ കൊലപാതകമാണ്. കശ്മീരിലുള്ളവർക്ക് നേരെ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സർതാജ് അസീസ് ആവശ്യപ്പെട്ടു.
എന്നാൽ, 24 മണിക്കൂറിനുള്ളിൽ വൻ ആയുധങ്ങളുമായെത്തിയ 10 ഭീകരരെ വധിച്ചുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം റാംപൂർ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ആറു ഭീകരരെ വധിച്ചു. ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരൻ സബ്സർ ഭട്ട് ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു. അതിന് മുൻപ് വെള്ളിയാഴ്ച വൈകിട്ട് പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമിലെ രണ്ടു പേരെയും വധിച്ചുവെന്ന് സൈന്യത്തിന്റെ വടക്കൻ കമാൻഡന്റ് അറിയിച്ചു. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നതെന്നും വിശുദ്ധ റംസാൻ മാസത്തിലും ഇന്ത്യയെ ആക്രമിക്കുകയാണെന്നും സൈന്യം പത്രക്കുറിപ്പിൽ പറഞ്ഞു.