കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ചതിനു പിന്നാലെ, നായകളെയും പൂച്ചകളെയും ഉൾപ്പെടെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച്, എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വിൽക്കുന്നതു നിരോധിച്ചു. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടകളിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ വിൽപനയ്ക്കായി ഇവയെ പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
വളർത്തു മൃഗങ്ങളെ പ്രജനനം നടത്തി വിൽക്കുന്നവർ സംസ്ഥാന മൃഗക്ഷേമ ബോർഡിൽ റജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതു കടകൾക്കു പുറത്തു പ്രദർശിപ്പിക്കണം. ഇതിനു പുറമെ, വാങ്ങുകയും വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളിൽ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെനിന്ന്, എപ്പോൾ ലഭിച്ചു; ആർക്ക്, എപ്പോൾ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. പ്രായപൂർത്തിയാകാത്തവരും മാനസിക ദൗർബല്യമുള്ളവരും മൃഗപരിപാലകരായി റജിസ്റ്റർ ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
പട്ടികളെയും പൂച്ചകളെയും വാങ്ങുന്നതും വിൽക്കുന്നതും രാജ്യത്തു വലിയൊരു വ്യവസായമായി വളർന്നിട്ടുള്ള സാഹചര്യത്തിലാണു കർശന നിബന്ധനകളുമായി സർക്കാർ രംഗത്തെത്തിയത്. പലയിടങ്ങളിലും മൃഗങ്ങളെ വളരെ മോശം സാഹചര്യത്തിലാണു സൂക്ഷിക്കുന്നത്. അതിനാൽ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം – 1960 അനുസരിച്ചാണ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.