അസം–അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ധോല – സദിയ പാലം ഗതാഗതം ലക്ഷ്യംവച്ചാണ് പ്രധാനമായും നിർമിച്ചതെങ്കിലും ഇന്ത്യക്ക് ഇതുകൊണ്ടുള്ള ഉപയോഗങ്ങൾ ഏറെയാണ്. അരുണാചലിലേക്കുള്ള സൈനിക നീക്കമാണ് ഇതിൽ ഏറ്റവും പ്രധാനം. ചൈന കണ്ണുവച്ചിട്ടുള്ള അരുണാചലിൽ ഇന്ത്യക്ക് മേൽകൈ നേടണമെങ്കിൽ ഇവിടേയ്ക്ക് വളരെ വേഗത്തിൽ എത്താനാകണം. നേരത്തെ അസമിൽനിന്ന് അരുണാചലിൽ എത്താൻ കൃത്യമായ ഒരു പാതയില്ലായിരുന്നു. എന്നാലിപ്പോൾ അതിനും പരിഹാരമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല – സദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം.
ഉന്നമിടുന്നത് ചൈനയെ
അസം–അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഒരു ഭാഗവുമാണ് പാലം യാഥാർഥ്യമായതോടെ ഇന്ത്യ നേടിയിരിക്കുന്നത്.. അടിയന്തര സാഹചര്യത്തിൽ അസമിൽനിന്ന് ഇനി സൈന്യത്തിനു കരമാർഗം അരുണാചൽ പ്രദേശിലെത്താനുള്ള സമയത്തിൽ ഗണ്യമായ കുറവു വരും. ചൈനീസ് അതിർത്തിയോടു ചേർന്നുളള പാലം, ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമാണു നിര്‍മിച്ചിരിക്കുന്നത്. കുറഞ്ഞത് 60 കിലോ ടൺ ഭാരമുള്ള സൈനിക ടാങ്ക് വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് നിർമാണം.
സൈന്യം അരുണാചലിലേക്കു പോകാനുപയോഗിക്കുന്ന വഴിയായ ധിൻജൻ ഡിവിഷനിൽനിന്ന് അരുണാചൽ പ്രദേശിലെ തേസുവിലേക്കു കുറഞ്ഞത് 10 മണിക്കൂറാണ് യാത്രയ്ക്കു വേണ്ടത്. 250 കിലോമീറ്ററാണ് റോഡ് ദൂരം. തേസുവിലെത്തിയിട്ടുവേണം അതിർത്തിയിലേക്കു നീങ്ങാൻ. ഇത് അടിയന്തര സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും. പാലം വന്നതിലൂടെ സൈന്യത്തിന്റെ യാത്രാസമയം മൂന്ന് – നാലു മണിക്കൂറായി ചുരുങ്ങും. ഇങ്ങനെയൊരു പാലം വേണമെന്നതു സൈന്യത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു.