പാക്ക് പൗരന്‍ നിര്‍ബന്ധിച്ച് വിവാഹംകഴിച്ചതിനെതിരെ ഇസ‌്‌ലമാബാദില്‍ നിയമപോരാട്ടം നടത്തിയ ഉസ്മ ഇന്ത്യയില്‍ മടങ്ങിയെത്തി. 25 ദിവസത്തെ പാക് വാസത്തിനുശേഷം വാഗാ അതിര്‍ത്തിവഴിയായിരുന്നു മടക്കം. വിദേശകാര്യമന്ത്രാലയത്തിന്‍റേയും ഇസ്്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍റേയും ഇടപെടലിലൂടെയായിരുന്നു ഉസ്മയ്ക്ക് മടങ്ങിവരാന്‍ വഴിയൊരുങ്ങിയത്.
മലേഷ്യയില്‍വച്ച് പരിചയപ്പെട്ട താഹീര്‍ അലിയെ വിവാഹം കഴിക്കാന്‍ ഈ മാസം ഒന്നിനാണ് വാഗാ അതിര്‍ത്തിവഴി ഇരുപതുകാരിയായ ഉസ്മ പാക്കിസ്ഥാനിലേക്ക് പോയത്. എന്നാല്‍ വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമാണ് താഹിര്‍ അലിയെന്ന് മനസിലാക്കിയ ഉസ്മ വിവാഹത്തെ എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ച് ഭീഷണിപ്പെടുത്തി വിവാഹ ഉടമ്പടിയില്‍ ഒപ്പുവപ്പിച്ചെന്നും അങ്ങനെ വിവാഹിതയാകേണ്ടിവന്നുവെന്നും ഉസ്മ ആരോപിച്ചു. ജീവനില്‍ ഭീഷണിയുണ്ടെന്നു വ്യക്തമാക്കി ഉസ്മ രക്ഷതേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ഈ മാസം 30 ന് വിസ കാലാവധി തീരുന്നതിനാല്‍ അതിനു മുന്പ നാട്ടിലേക്ക് അയക്കണമെന്നും ഉസ്മ ഇസ‌്‌ലമാബാദ് ഹൈക്കോടതിയെ അറിയിച്ചു.
ഇതിനെതിരെ തഹിര്‍ അലി സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ഉസ്മയെ ഒറ്റയ്ക്ക് കാണണമെന്ന് അലി ആവശ്യപ്പെട്ടിരുന്നെങ്കിലും ഉസ്മയ്ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അതിന് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. തുടര്‍ന്ന് കടുത്ത നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഹൈക്കോടതി ഉസ്മയ്ക്ക് അനുമതി നല്‍കിയത്. വിദേശകാര്യമന്ത്രി സുഷ്്മസ്വരാജിന്‍റെ ഇടപെടലുകള്‍ക്ക് ഉസ്മയുടെ കുടുംബം നന്ദി അറിയിച്ചു.
ഉസ്മയെ സ്വാഗതം ചെയ്യുന്നതായും ഉസ്മ കടന്നുപോയ വേദനകളില്‍ ദുഃഖിക്കുന്നതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിധിക്കെതിരെ താല്‍ക്കാലിക സ്റ്റേ നേടിയതിനു പിന്നാലെയാണ് വീണ്ടും വിദേശകാര്യമന്ത്രാലയത്തിന്‍റെ വിജയകരമായ ഇടപെടല്‍.