രാജ്യത്ത് ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയമസഭയിൽ സംസാരിക്കുന്നതിന് എന്താണ് തെറ്റെന്നും അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു.
ഗായ്, ഗംഗ, ഗോ രക്ഷ വിഷയത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രണ്ടുദിവസംമുൻപ് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് പങ്കെടുത്തിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഗംഗ, യമുന നദികളിലെ ജലനിരപ്പ് താഴുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഈ നദികൾ നമ്മുടെ സ്വത്വമാണെന്നും അതു നഷ്ടപ്പെട്ടാൽ രാജ്യവും സംസ്കാരവും നഷ്ടപ്പെടുമെന്നും വ്യക്തമാക്കി. നമ്മൾ പശുവിന്റെയും ഗംഗാ നദിയുടെയും വിഷയം എടുത്തിടുന്നുവെന്നാണ് അവരുടെ പ്രശ്നം. എന്നാൽ ഗംഗ നമ്മുടെ അമ്മയാണ്. പശുവും അതുപോലെ തന്നെ.
രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആർഎസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു സംസാരിക്കുന്നത് തെറ്റാണ്. സർക്കാരിൽനിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആർഎസ്എസ്. ദേശീയഗാനത്തെ വർഗീയതയുമായി ബന്ധപ്പെടുത്താനാണു ചിലരുടെ ശ്രമം. എന്നാൽ ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ സ്കൂളുകളിൽ വന്ദേമാതരം പാടുന്നത് ജനങ്ങൾ മറന്നുപോകുമായിരുന്നു. ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെ. 64,000ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.