നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൈനിക നീക്കത്തിനു തയാറായിരിക്കണമെന്ന് ഓഫിസർമാരോടു വ്യോമസേനാ മേധാവി. 12,000 ഓഫിസർമാർക്കാണു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ പ്രത്യേകം കത്തയച്ചത്. ഇങ്ങനെ കത്തയയ്ക്കുന്നത് ആദ്യത്തേതും അപൂർവവുമായ സംഭവമാണ്.
വ്യോമസേന മേധാവിയായി ചുമതലയേറ്റു മൂന്നുമാസത്തിനു ശേഷം മാർച്ച് മുപ്പതിനാണു കത്തയച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ പ്രത്യേക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ചെറിയ നോട്ടിസ് കാലയളവിലും ഓപ്പറേഷനു സജ്ജമാകണം എന്നാണ് ഉള്ളടക്കം.
ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ 1950 മേയ് ഒന്നിനും ജനറൽ കെ.സുന്ദർജി 1986 ഫെബ്രുവരി ഒന്നിനും ഓഫിസർമാർക്കു സമാനമായ രീതിയിൽ കത്തയച്ചിട്ടുണ്ട്. എന്നാൽ സേനാനീക്കത്തിനു തയാറായിരിക്കണം എന്നാവശ്യപ്പെട്ട് ഇത്രയധികം പേർക്കു സ്വകാര്യ കത്തയയ്ക്കുന്നത് ആദ്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധവിമാനവ്യൂഹത്തിനുള്ള സന്ദേശമാണ് സേനാമേധാവി നൽകിയതെന്നും വിലയിരുത്തലുണ്ട്.
വ്യോമസേനയ്ക്ക് മുമ്പു ചില മികവുകൾ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആർജിക്കുന്നതിൽ സേനാംഗങ്ങൾ മുന്നിൽനിൽക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ പറയുന്നു. അതേസമയം, കത്തിലെ വിശദാംശങ്ങളെപ്പറ്റി സംസാരിക്കാനില്ലെന്നും ആഭ്യന്തര നടപടിയാണെന്നും സേനാവക്താവ് പ്രതികരിച്ചു.