‘എന്റെ സ്മരണകൾ നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ, സ്മാരകങ്ങൾ നിർമിക്കാതെ മരം നട്ടുവളർത്തൂ’–വിൽപത്രത്തിൽ, അന്തരിച്ച കേന്ദ്രമന്ത്രി അനിൽ ദവെ എഴുതിയ വാക്കുകളാണിത്. നർമദ നദിയുടെ തീരത്തു തന്നെ തന്റെ ചിതയൊരുക്കണമെന്നും ദവെ വിൽപത്രത്തിൽ ആവശ്യപ്പെട്ടു. നദികളുടെ സംരക്ഷണത്തിനായി പരമാവധി പദ്ധതികൾ വേണമെന്നു വിൽപത്രത്തിൽ നിർദേശിച്ച ദവെ, ഈ സംരംഭങ്ങൾക്കു തന്റെ പേരു നൽകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2012 ൽ ആണ് അദ്ദേഹം ഇത്തരത്തിൽ ഒരു വിൽപത്രമെഴുതിയതെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് പരിസ്ഥിതി–വനം വകുപ്പ് (സ്വതന്ത്ര ചുമതല) മന്ത്രി അനിൽ ദവെ അന്തരിച്ചത്. നർമദാ നദിയുടെ പോരാളിയായിരുന്നു അനിൽ മാധവ് ദവെ. വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യം നർമദയെ നാശത്തിലേക്ക് നയിച്ചപ്പോൾ അതിനെതിരെ ശക്തമായി സമര രംഗത്തിറങ്ങിയ നേതാവ്. നദിയെ രക്ഷിക്കുന്നതിനായി നർമദ സമഗ്ര എന്ന കൂട്ടായ്മയ്ക്കു രൂപംനൽകിയത് ദവെയാണ്. അദ്ദേഹത്തിനൊപ്പം ഒട്ടേറെ സന്നദ്ധപ്രവർത്തകരും അണിചേർന്നു.