തൊഴിലാളിക്ഷേമത്തിനുവേണ്ടി നീക്കിവച്ച 20,000 കോടി രൂപ എവിടെപ്പോയി? ഉദ്യോഗസ്ഥർ അതു ചായകുടിച്ചു തീർത്തോ, അതോ അടിച്ചുപൊളിച്ചു കളഞ്ഞോ? – ചോദ്യം സുപ്രീം കോടതിയുടേതാണ്. ഇതേക്കുറിച്ചു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനുപോലും അറിയില്ലെന്ന കാര്യം അത്ഭുതകരമാണെന്നു കോടതി വിമർശിച്ചു. നാഷനൽ ക്യാംപെയ്ൻ കമ്മിറ്റി ഫോർ സെൻട്രൽ ലെജിസ്ലേഷൻ ഓൺ കൺസ്ട്രക്‌ഷൻ ലേബർ എന്ന സർക്കാരിതര സംഘടനയുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണു കോടതിയുടെ ചോദ്യങ്ങൾ.
നിർമാണത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നു പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ സെസ് ഗുണഭോക്താക്കളെ കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണു സംഘടന കോടതിയെ സമീപിച്ചത്. യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന ന്യായീകരണം പറഞ്ഞാണ് ഇത്രയും തുക ഉപയോഗിക്കാതിരിക്കുന്നത്. ഇതേക്കുറിച്ചു സിഎജിയുടെ റിപ്പോർട്ട് തേടിയ കോടതിക്ക് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണിതെന്ന റിപ്പോർട്ടാണ് അവർ നൽകിയത്.
ഇരുപതിനായിരം കോടി രൂപ എവിടെപ്പോയെന്നു സിഎജിക്കുപോലും അറിയില്ല. അതു കണ്ടെത്തിയേപറ്റൂ – ജസ്റ്റിസുമാരായ മദൻ ബി.ലൊക്കൂർ, ദീപക് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമം അനുസരിച്ച് 1996 മുതൽ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും ഇതുവരെ പിരിച്ചെടുത്ത തുകയുടെ കണക്കു ശേഖരിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം സിഎജി ഓഫിസിൽ അറിയിക്കണം. ഇത്തരം സെസ് പിരിച്ചെടുത്തിട്ടു വെൽഫെയർ ഫണ്ടിലേക്ക് അടയ്ക്കാതെയിരുന്നിട്ടുണ്ടെങ്കിൽ ആറാഴ്ചയ്ക്കുള്ളിൽ അതും കൈമാറണം.
ഓഗസ്റ്റ് രണ്ടിന് അടുത്ത വാദം കേൾക്കുമ്പോൾ കണക്കു സമർപ്പിക്കാൻ കോടതി സിഎജിയെ ചുമതലപ്പെടുത്തി. വെൽഫെയർ ബോർഡിലേക്കുള്ള തുകയ്ക്ക് സംസ്ഥാനങ്ങൾക്കു പ്രത്യേക അക്കൗണ്ട് ഉള്ളതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടില്ലെന്ന് അഡീഷനൽ സൊളിസിറ്റർ ജനറൽ മനീന്ദർ സിങ് പറഞ്ഞു. ഹരിയാന 1300 കോടി രൂപയോളം സെസ് അനുസരിച്ചു പിരിച്ചെടുത്തിട്ടും 52 കോടി മാത്രമാണു തൊഴിലാളികൾക്കുവേണ്ടി ചെലവിട്ടതെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടി.