ലോകത്തെ നടുക്കിയ റാൻസംവെയർ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടണമെന്നാണ് നിർദേശം. എടിഎമ്മുകളിലെ സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ തുറക്കാവൂ എന്നും നിർദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകൾ സുരക്ഷിതമല്ലാത്ത പഴയ ഒാപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ആർബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബർ ആക്രമണത്തിനു സാധാരണക്കാരും ഇരയാവുകയാണ്.
അതേസമയം, കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകൾ പ്രവർത്തനം നിർത്തിവച്ചു. സൈബർ ആക്രമണം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
സ്ഥിതി അതീവഗുരുതരമാണെന്ന് കേന്ദ്രസർക്കാരിന്റെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇന്ത്യയിൽ നൂറുകണക്കിനു കംപ്യൂട്ടറുകളെ റാൻസംവെയർ ബാധിച്ചുവെന്നാണ് സൂചന. നൂറ്റമ്പതോളം രാജ്യങ്ങളിലെ രണ്ടു ലക്ഷം കംപ്യൂട്ടർ ശൃംഖലകളാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. കേരളത്തിൽ വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫിസിലെ നാലു കംപ്യൂട്ടറുകളും പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫിസിലെ ഒരു കംപ്യൂട്ടറും ആക്രമണത്തിനിരയായിട്ടുണ്ട്.